മസ്കത്ത്: അവയവദാനത്തിെൻറ സന്ദേശവുമായി അനിൽ ശ്രീവത്സയുടെ ഫോർച്യൂണർ കാർ പിന്നിട്ടത് 38 രാഷ്ട്രങ്ങൾ. രണ്ടു ഘട്ടങ്ങളിലായാണ് ഇന്ത്യൻ വംശജനും അമേരിക്കൻ പൗരനുമായ അനിൽ ഇൗ രാജ്യങ്ങളെല്ലാം പിന്നിട്ടത്. ഇറ്റലിയിൽനിന്ന് ദുബൈ വഴിയുള്ള രണ്ടാംഘട്ട യാത്രയുടെ ഭാഗമായി കഴിഞ്ഞദിവസമാണ് അനിൽ മസ്കത്തിലെത്തിയത്. അവയവദാനം മഹാദാനം എന്ന സന്ദേശവുമായി ഇന്ത്യൻ പര്യടനമാണ് തെൻറ മനസ്സിൽ ഇനിയുള്ളതെന്ന് അനിൽ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
രണ്ടര വർഷം മുമ്പ് സഹോദരനുവേണ്ടി വൃക്ക ദാനംനൽകിയതാണ് മാധ്യമമേഖലയിൽ പ്രവർത്തിക്കുന്ന അനിലിെൻറ ജീവിതത്തിൽ വഴിത്തിരിവായത്. ഒരാൾക്ക് ഒരു ജീവിതം നൽകുന്നതുപോലെ മനോഹരമായ ഒരനുഭവമില്ലെന്നത് മനസ്സിലാക്കാൻ ഇതുവഴി സാധിച്ചു. മരണശേഷമുള്ള അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി വ്യത്യസ്തമായി എന്ത് ചെയ്യാൻ കഴിയുമെന്ന ചിന്തയാണ് ‘ഗിഫ്റ്റ് ഒാഫ് ലൈഫ് അഡ്വഞ്ചർ’ എന്ന പേരിലുള്ള ലോകപര്യടനമെന്ന ആശയത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ ജൂണിൽ ബംഗളൂരുവിൽനിന്ന് സ്കോട്ട്ലൻഡിലേക്കുള്ള ആദ്യയാത്രയിൽ 17 രാജ്യങ്ങളാണ് പിന്നിട്ടത്. കഴിഞ്ഞ ഡിസംബർ അവസാനം ഇറ്റലിയിൽനിന്നാരംഭിച്ച രണ്ടാംഘട്ട യാത്രയാണ് മസ്കത്തിൽ എത്തിനിൽക്കുന്നത്.
മോഡിഫൈ ചെയ്ത ടൊയോട്ട ഫോർച്യൂണർ വാഹനത്തിലാണ് യാത്ര. കിടക്കാനും ഭക്ഷണത്തിനുമുള്ള സാമഗ്രികളെല്ലാം വാഹനത്തിൽ തന്നെ സൂക്ഷിച്ചിട്ടുണ്ട്. ആദ്യഘട്ട യാത്രയിലും രണ്ടാം ഘട്ടത്തിൽ ഗ്രീസ് വരെയും പല തവണകളായി ഭാര്യയും മക്കളും ഇദ്ദേഹത്തെ അനുഗമിച്ചിരുന്നു. ഭൂരിപക്ഷം സ്ഥലങ്ങളിലും ടെൻറടിച്ച് താമസിക്കാനാണ് അനിൽ താൽപര്യപ്പെടുന്നത്. ഒരു വഴിയുമില്ലാത്ത സാഹചര്യങ്ങളിൽ മാത്രമാണ് ഇദ്ദേഹം ഹോട്ടലിൽ താമസിക്കാറുള്ളത്. രണ്ടാംഘട്ടത്തിൽ ഇറ്റലിയിൽനിന്ന് യൂറോപ്പിലെ വിവിധ രാഷ്ട്രങ്ങൾ പിന്നിട്ട് തുർക്കിയിൽനിന്ന് ഇറാൻ വഴി ദുബൈയിലെത്താനായിരുന്നു പദ്ധതി. എന്നാൽ, ഡോണൾഡ് ട്രംപിെൻറ വിസ നിഷേധത്തിന് ബദലായി ഇറാൻ വിസ നിഷേധിച്ചതിനാൽ ഗ്രീസിലേക്ക് തിരികെപോയി. അവിടെനിന്ന് കപ്പലിലാണ് കാർ ദുബൈയിലെത്തിച്ചത്. ദുബൈയിൽനിന്ന് സലാലയിലേക്കായിരുന്നു യാത്ര. അവിടെ റുബുഉൽഖാലിയിലൂടെയുള്ള യാത്ര മറക്കാൻ കഴിയാത്തതാണെന്ന് അനിൽ പറയുന്നു. യമൻ അതിർത്തിയോട് ചേർന്ന് റുബുഉൽഖാലി മരുക്കാട്ടിലുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള മണൽക്കുന്നും ഇദ്ദേഹം കീഴടക്കി. മസ്കത്തിൽ നിന്ന് ദുബൈയിലേക്ക് തിരികെപോയ ശേഷം വാഹനം മോഡിഫിക്കേഷൻ ജോലികൾക്കായി നൽകും. തുടർന്ന് മസ്കത്തിൽ തിരികെയെത്തുന്ന അനിൽ ഇൗമാസം 25ന് ഇന്ത്യൻ സോഷ്യൽക്ലബ് പരിപാടിയിൽ പ്രഭാഷണം നിർവഹിക്കുന്നുണ്ട്. തുടർ ന്ന് ഇന്ത്യയിലേക്ക് മടങ്ങും. രണ്ട് മാസത്തിന് ശേഷം വാഹനം ലഭിച്ചശേഷമാകും ഇന്ത്യൻ പര്യടനത്തിന് അന്തിമരൂപമാവുക. തുടർന്നുള്ള രണ്ട് ഘട്ടങ്ങളിലായി ആഫ്രിക്കൻ, അമേരിക്കൻ പര്യടനമാണ് അനിലിെൻറ മനസ്സിലുള്ളത്. അവയവദാനത്തിെൻറ പ്രാധാന്യത്തെ കുറിച്ച വാചകങ്ങൾ വാഹനത്തിെൻറ വശങ്ങളിൽ പതിപ്പിച്ചിട്ടുണ്ട്. കാഴ്ചയിൽ ഏറെ പ്രത്യേകതകളോടെ രൂപകൽപന ചെയ്തിരിക്കുന്ന വാഹനം കാണുന്നവരെല്ലാം യാത്രയെ കുറിച്ചറിയാൻ കൗതുകത്തോടെയെത്താറുണ്ടെന്ന് അനിൽ പറയുന്നു.
ഇത് കൂടാതെ ആൻഡ്രോയിഡ്, െഎ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ഗിഫ്റ്റ് ഒാഫ് ലൈഫ് എന്ന ആപ്ലിക്കേഷനും ഇദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്. മരണശേഷം അവയവം ദാനംചെയ്യാൻ സന്നദ്ധരായ പത്തുലക്ഷം പേരെ കണ്ടെത്തുകയാണ് ആപ്പ് വഴി ലക്ഷ്യമിടുന്നത്.
ആപ്പ് വഴി ഒരാൾ ദാതാവാകാൻ സന്നദ്ധത അറിയിച്ചാൽ അയാളുടെ വീട്ടുകാരെ ഇൗ വിവരമറിയിക്കാൻ ഇതിൽ സംവിധാനം ഉണ്ട്. വീട്ടുകാരുടെ സന്നദ്ധത മരണശേഷമുള്ള അവയവദാനത്തിൽ പ്രധാനഘടകമാണെന്നതിനാലാണ് ഇതെന്ന് അനിൽ പറയുന്നു.
www.radiowalla.in/giftoflife എന്ന വിലാസത്തിൽ ആപ്പിനെ കുറിച്ച വിവരങ്ങൾ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.