കോംഗോ പനി ബാധിച്ച് ഒരു മരണംകൂടി

മസ്കത്ത്: കോംഗോ പനി  (ക്രീമിയന്‍ കോംഗോ ഹെമറോജിക് ഫീവര്‍) ബാധിച്ച് ഒമാനില്‍ ഒരാള്‍കൂടി മരിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധയുള്ള മൃഗങ്ങളുമായി അടുത്ത് ഇടപഴകിയ ആളാണ് പനിബാധിച്ച് മരിച്ചതെന്ന് ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ, ഈ വര്‍ഷം കോംഗോപനി ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. ഇബ്രയിലും സൂറിലുമായി രണ്ടു മരണമാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്ന് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി രണ്ടിടത്തും കന്നുകാലി വളര്‍ത്തുകേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയും കന്നുകാലി വ്യാപാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇബ്രയില്‍ രോഗപ്രതിരോധ നടപടികള്‍ അവസാനിപ്പിച്ച് കന്നുകാലി ഫാമുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. വളര്‍ത്തുമൃഗങ്ങളുടെയും വന്യമൃഗങ്ങളുടെയും ശരീരത്തിലെ  ചെള്ളുകളിലൂടെയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. ചെള്ളുകടിക്കുപുറമെ രോഗംബാധിച്ച മൃഗത്തിന്‍െറ രക്തം, ശരീര സ്രവങ്ങള്‍, അവയവങ്ങള്‍ എന്നിവ സ്പര്‍ശിക്കുന്നതിലൂടെയും രോഗം മനുഷ്യരിലേക്ക് പടരാം.  
മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് ഇതുവരെ രോഗം പടര്‍ന്നത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പനി, പേശിവേദന, ഓക്കാനം, ഛര്‍ദി, അടിവയര്‍ വേദന, വയറിളക്കം, രക്തസ്രാവം എന്നിവയാണ് കോംഗോ പനിയുടെ ലക്ഷണങ്ങള്‍. രോഗം പടര്‍ന്ന് നാലുമുതല്‍ ഏഴുദിവസത്തിനുള്ളില്‍ സാധാരണ ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്. രോഗമുണ്ടായി ഉടന്‍ ചികിത്സ തേടുന്നതിലൂടെ മാത്രമേ മരണസാധ്യത കുറക്കാന്‍ കഴിയൂ. കന്നുകാലി പരിചരണക്കാരും അറവു ജോലി ചെയ്യുന്നവരും ഗൗണുകള്‍, കൈയുറകള്‍, നീളമുള്ള ഷൂസ്, കണ്ണടകള്‍ എന്നിവ ധരിക്കുന്നത് രോഗബാധയുണ്ടാകാതിരിക്കാന്‍ സഹായിക്കും. ഫാമുകളില്‍നിന്നും മറ്റും മൃഗങ്ങളെ വാങ്ങുന്നവര്‍ ചെള്ളുകളുടെ സാന്നിധ്യമില്ലാത്തവ നോക്കി വാങ്ങുകയും വേണം.
ചെള്ളുകളെ കൈകൊണ്ട് കൊല്ലരുത്. ഇതിനായി മന്ത്രാലയം അംഗീകരിച്ച രാസവസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ആഫ്രിക്കക്കുപുറമെ ബാള്‍ക്കന്‍, ഏഷ്യ, മിഡിലീസ്റ്റ് എന്നിവിടങ്ങളിലാണ് കോംഗോ പനി വ്യാപകം. 1995ലാണ് ഒമാനിലെ ആദ്യ കോംഗോ പനി റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞവര്‍ഷം ഒന്നിലധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നില്ല. 2014ല്‍ എട്ടോളം പേരില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും രണ്ടുമരണം ഉണ്ടാവുകയും ചെയ്തു. 2013ല്‍ പത്ത് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ആറുപേരാണ് മരിച്ചത്. പാകിസ്താനിലാണ് ഏറ്റവുമധികം കോംഗോ പനി റിപ്പോര്‍ട്ട് ചെയ്തത്. മേഖലയിലെ മറ്റു നിരവധി രാഷ്ട്രങ്ങളിലും പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.