മസ്കത്ത്: നാഷനല്‍ ഫെറീസ് കമ്പനിയുടെ ഇറാനിലേക്കുള്ള സര്‍വിസ് തുടങ്ങി. മുസന്ദം ഗവര്‍ണറേറ്റിലെ കസബ് തുറമുഖത്തുനിന്ന് കിഷം ദ്വീപിലെ ബഹ്മാന്‍ തുറമുഖത്തേക്കാണ് സര്‍വിസ് ആരംഭിച്ചത്. നേരത്തേ, ബന്ദര്‍ അബ്ബാസിലേക്കും സര്‍വിസ് ആരംഭിക്കുമെന്നും അറിയിച്ചിരുന്നെങ്കിലും അടുത്ത അടുത്ത ഘട്ടത്തില്‍ മാത്രമാണ് ഉണ്ടാവുകയെന്ന് എന്‍.എഫ്.സി അധികൃതര്‍ അറിയിച്ചു.
ഒമാന് പുറത്തേക്കുള്ള ആദ്യ സര്‍വിസാണ് കിഷമിലേക്ക് ആരംഭിച്ചതെന്ന് എന്‍.എഫ്.സി മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് മാനേജര്‍ ഗാസി ബിന്‍ അബ്ദുല്ലാഹ് അല്‍ സെദ്ജാലി അറിയിച്ചു. പ്രാദേശിക തലത്തില്‍ സര്‍വിസുകള്‍ വിപുലപ്പെടുത്തുന്നതിന്‍െറ ആദ്യ പടിയാണിത്. യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് ബന്ദര്‍ അബ്ബാസിലെ ബഹോനര്‍ തുറമുഖത്തേക്കും ഛാബഹാറിലേക്കും സര്‍വിസ് നീട്ടുന്നത് വരുംനാളുകളില്‍ തീരുമാനിക്കും. ഇന്ത്യയും ഒമാനും ഇറാനും തുര്‍ക്മെനിസ്താന്‍, ഉസ്ബെകിസ്താന്‍, കസാഖ്സ്താന്‍ എന്നീ രാജ്യങ്ങളും ഉള്‍പ്പെട്ട അഷ്ഗബാത്ത് ഉടമ്പടി പ്രകാരമാണ് ഇറാനിലേക്ക് സര്‍വിസ് തുടങ്ങിയത്.
സൗഖര്‍ എന്ന ചെറുകപ്പലാണ് സര്‍വിസ് നടത്തുന്നത്. കിഷം ദ്വീപിലേക്കുള്ള യാത്രക്ക് വിസയുടെ ആവശ്യമില്ളെന്നും എന്‍.എഫ്.സി അധികൃതര്‍ അറിയിച്ചു. ഖസബില്‍നിന്ന് ദുബൈയിലേക്ക് ഫെറി ആരംഭിക്കാനും പദ്ധതിയുണ്ട്. ഇതിന്‍െറ ഭാഗമായി പരീക്ഷണയോട്ടം നടത്താന്‍ എന്‍.എഫ്.സി അധികൃതരും ദുബൈ റാശിദ് തുറമുഖ അധികൃതരും തമ്മില്‍ കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.