മസ്കത്ത്: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നത് വധശിക്ഷ വരെ ലഭിക്കുന്ന കുറ്റകൃത്യമാക്കി നിയമഭേദഗതി വരുത്തിയെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍.ഒ.പി) മുന്നറിയിപ്പ് നല്‍കി. മയക്കുമരുന്ന് വിരുദ്ധ നിയമത്തിലെ ഭേദഗതിക്ക് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അനുമതി നല്‍കിയിട്ടുണ്ടെന്ന് (രാജകീയ ഉത്തരവ് 34/2015) ആര്‍.ഒ.പിയുടെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം ജനറല്‍ ഡയറക്ടര്‍ അബ്ദുറഹീം ബിന്‍ ഖാസിം അല്‍ ഫാര്‍സി വ്യക്തമാക്കി.
ഭേദഗതി വരുത്തിയ നിയമത്തിലെ ആര്‍ട്ടിക്ക്ള്‍ 43 അനുസരിച്ച് നിയമത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിരുക്കുന്ന ചില മയക്കുമരുന്നുകള്‍ കടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കാം. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ മൂന്ന് വര്‍ഷം തടവുശിക്ഷയും 3000 റിയാല്‍ പിഴയും നല്‍കേണ്ടിവരും. വിദേശികളാണ് മയക്കുമരുന്ന് ഉപയോഗത്തില്‍ പിടിയിലാകുന്നതെങ്കില്‍ അവരെ സ്വദേശത്തേക്ക് നാടുകടത്തും. പിന്നീട് ഒമാനില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.
മയക്കുമരുന്ന് ഉപയോഗത്തില്‍ പിടിയിലാകുന്നവര്‍ ഒമാനില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ ജോലിയില്‍ തുടരാനും അനുവദിക്കില്ല. മയക്കുമരുന്ന് വില്‍പന സംബന്ധമായ അറിവുണ്ടായിട്ടും അത് അധികൃതരില്‍നിന്ന് മറച്ചുവെക്കുന്നവര്‍ക്കും ആറുമാസം മുതല്‍ മൂന്നു മാസം വരെ തടവും 100 റിയാല്‍ മുതല്‍ 1000 റിയാല്‍ വരെ പിഴയും ലഭിക്കും.
മയക്കുമരുന്ന് ഗുളിക അടക്കം ലഹരി ഉല്‍പന്നങ്ങള്‍ കടത്തുന്നവര്‍ക്കും ശിക്ഷ ബാധകമാണ്. പുനരധിവാസ കേന്ദ്രത്തില്‍ ലഹരിമുക്ത ചികിത്സ തേടുന്നവരെ ശിക്ഷയില്‍നിന്ന് ഒഴിവാക്കുമെന്നും ഭേദഗതിയില്‍ പറയുന്നു. അതേസമയം, ലഹരി ഉപയോഗിക്കവേ കൈയോടെ പിടികൂടുന്നവര്‍ക്കും മുമ്പ് ഇത്തരം കേസുകളില്‍ ശിക്ഷ ലഭിച്ചവര്‍ക്കും ഈ ഇളവ് ബാധകമല്ല. വിദേശത്തുനിന്ന് ഒമാനിലേക്ക് മരുന്നുകള്‍ കൊണ്ടുവരുന്നവര്‍ ആവശ്യമായ രേഖകള്‍ കൈവശം വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമ നടപടികള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. രാജ്യത്തുടനീളം മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ പരിപാടിക്ക് തയാറെടുക്കുകയാണ് ആര്‍.ഒ.പി. ബോധവത്കരണത്തിനായി ലഘുലേഖകളടക്കം നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇതിനായി സിനിമകളും ഉപയോഗിക്കും.
ഒമാനില്‍ സര്‍വിസ് നടത്തുന്ന ബസുകള്‍ വഴിയും ബോധവത്കരണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കും. ഒമാനില്‍ മയക്കുമരുന്ന് കടത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് അധികൃതര്‍ കര്‍ശന ശിക്ഷാനടപടികളുമായി മുന്നോട്ടുവരുന്നത്.
വിമാനത്താവളം വഴിയും ഒമാന്‍ തീരങ്ങള്‍ വഴിയും മയക്കുമരുന്ന് കടത്തുന്നതായി അധികൃതര്‍ കണ്ടത്തെിയിരുന്നു. ഇതോടെ, അതിര്‍ത്തി പോയന്‍റുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.