പൊതുഗതാഗത സംവിധാനം  വിപുലീകരണത്തിന്‍െറ പാതയില്‍

മസ്കത്ത്: രാജ്യത്തെ പൊതുഗതാഗത സംവിധാനം വിപുലീകരണത്തിന്‍െറ പാതയില്‍. പൊതുമേഖലാ ഗതാഗത കമ്പനിയായ മുവാസലാത്ത് 350 ബസുകള്‍ വാങ്ങുന്നതിനായി താല്‍പര്യപത്രം ക്ഷണിച്ചു. എക്സ്പ്രസ് കോച്ചുകള്‍, ഡബ്ള്‍ഡക്, ലോ ഫ്ളോര്‍ ബസുകള്‍ എന്നിവ വാങ്ങുന്നതിനാണ് മുവാസലാത്ത് ഒരുങ്ങുന്നത്. പ്രാദേശിക കമ്പനികള്‍ക്കൊപ്പം ആഗോള കമ്പനികള്‍ക്കും ടെന്‍ഡറില്‍ പങ്കെടുക്കാം. 
റൂവി ബസ്സ്റ്റേഷനില്‍ എ.സി ബസ് ഷെല്‍റ്ററുകള്‍ സ്ഥാപിക്കുന്നതിനും മുവാസലാത്ത് ടെന്‍ഡറുകള്‍ ക്ഷണിച്ചിട്ടുണ്ട്. സി.സി.ടി.വി കാമറകള്‍ക്കൊപ്പം യാത്രക്കാര്‍ക്കുള്ള സുഖകരമായ സീറ്റുകളും മറ്റ് അത്യാധുനിക സൗകര്യങ്ങളും ബസ് ഷെല്‍റ്ററില്‍ ഉണ്ടാകും. അസഹനീയമായ വേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ എ.സി ഷെല്‍റ്ററുകള്‍ വേണമെന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് ഇത് നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. ഈ മാസം 17നുള്ളില്‍ എ.സി ഷെല്‍റ്ററുകളുടെ നിര്‍മാണത്തിനുള്ള താല്‍പര്യപത്രം സമര്‍പ്പിക്കണം. 
സര്‍വിസുകള്‍ക്ക് മികച്ച പ്രതികരണമാണ് ഉള്ളതെന്ന് മുവാസലാത്ത് വക്താവ് പറഞ്ഞു. വാരാന്ത്യങ്ങളില്‍ നിറയെ യാത്രക്കാരാണുള്ളത്. പ്രവാസികളാണ് കൂടുതലും ഗുണഭോക്താക്കള്‍. സ്വദേശി കുടുംബങ്ങളില്‍ ചിലരും ബസുകളെ ആശ്രയിക്കുന്നുണ്ട്. സ്ത്രീകളാണ് യാത്രക്കാരുടെ എണ്ണത്തില്‍ അധികവും. സര്‍വിസുകളുടെ ഇടവേളകള്‍ കുറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി കൂടുതല്‍ സര്‍വിസുകള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് മുവാസലാത്ത്. തുടക്കത്തില്‍ മസ്കത്ത് ഗവര്‍ണറേറ്റിലെ വിവിധ ഭാഗങ്ങളിലേക്കാകും സര്‍വിസുകള്‍. ജനസംഖ്യയും ആവശ്യകതയും അനുസരിച്ച് മറ്റിടങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. റൂവി-മബേല റൂട്ടിലാണ് മുവാസലാത്ത് സര്‍വിസുകള്‍ ആരംഭിച്ചത്. പിന്നീട് വാദി കബീര്‍, വാദി അദൈ റൂട്ടിലും തുടങ്ങി. അമിറാത്ത് റൂട്ടിലാണ് ഏറ്റവുമൊടുവില്‍ സര്‍വിസ് തുടങ്ങിയത്. റൂവി-മത്ര-അല്‍ ആലം പാലസ്, അല്‍ ഖൂദ്-അല്‍ സഹ്വ റൗണ്ട് എബൗട്ട് എന്നീ റൂട്ടുകളിലും വൈകാതെ സര്‍വിസുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്. ആരംഭിച്ച് ഇതുവരെ 11 ലക്ഷം യാത്രക്കാര്‍ ബസ് സര്‍വിസ് ഉപയോഗിച്ചതായി അധികൃതര്‍ ഈ മാസം ആദ്യം അറിയിച്ചിരുന്നു. റൂവി-മബേല റൂട്ടിലാണ് കൂടുതല്‍പേര്‍ മുവാസലാത്തിന്‍െറ സേവനം ഉപയോഗിച്ചത്. 
രാജ്യത്തെ പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിനുള്ള പബ്ളിക് ട്രാന്‍സ്പോര്‍ട്ട് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുന്നതിനായി സ്പാനിഷ് കണ്‍സല്‍ട്ടന്‍സിയായ ഇനെക്കോയും മുവാസലാത്തും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.