മലവെള്ളപാച്ചിലില്‍ മലയാളിയടക്കം ആറുപേര്‍കൂടി മരിച്ചു

മസ്കത്ത്: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാനില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. വിവിധയിടങ്ങളിലുണ്ടായ മഴവെള്ളപ്പാച്ചിലില്‍ മലയാളിയടക്കം ആറുപേര്‍ കൂടി ഒഴുക്കില്‍പെട്ട് മരിച്ചു. കൊല്ലം വയല സ്വദേശി ജയചന്ദ്രനാണ് (55) മരിച്ച മലയാളി. മറ്റുള്ളവര്‍ ഒമാന്‍ സ്വദേശികളാണ്. കൊല്ലം അഞ്ചല്‍ സ്വദേശി അനില്‍കുമാറിന് പരിക്കുണ്ട്.  ഇയാളെ നിസ്വ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ നാലുപേര്‍ കുട്ടികളാണ്. ഒമാന്‍െറ ഉള്‍പ്രദേശങ്ങളിലാണ് മഴ നാശം വിതച്ചത്. 
ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്വക്ക് സമീപം ബര്‍ക്കത്ത് മൂസില്‍ വാദി മുറിച്ചുകടക്കവേയാണ് ജയചന്ദ്രന്‍ നായരും അനില്‍ കുമാറും സഞ്ചരിച്ച നിസാന്‍ പാത്ത്ഫൈന്‍ഡര്‍ ഒഴുക്കില്‍പെട്ടത്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.  ജബല്‍ അഖ്ദറിലെ നിര്‍മാണ കമ്പനിയായ ആദില്‍ ഒമാന്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരായ ഇരുവരും നിസ്വയില്‍നിന്ന് മടങ്ങിവരുകയായിരുന്നു. വാദി മുറിച്ചുകടക്കവേ മുന്നിലുണ്ടായിരുന്ന വാഹനങ്ങളിലൊന്ന് നിന്നുപോയി. ഈ സമയത്തുണ്ടായ ശക്തമായ ഒഴുക്കില്‍ ഇവരുടേതടക്കം മൂന്നു കാറുകള്‍ ഒഴുകിപ്പോയി. മുന്നിലെ വാഹനങ്ങളില്‍ ഉണ്ടായിരുന്ന സ്വദേശികള്‍ വെള്ളത്തിന്‍െറ വരവുകണ്ട് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടെങ്കിലും ഇവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ജയചന്ദ്രന്‍െറ മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ നിസ്വ അണക്കെട്ടിന് സമീപത്തുനിന്നാണ് കണ്ടത്തെിയത്. കുറച്ചുദൂരം ഒഴുകിപ്പോയ അനില്‍ കുമാറിന് മരത്തില്‍ പിടികിട്ടിയതാണ് രക്ഷയായത്. മരത്തില്‍ പിടിച്ചുകിടന്ന ഇദ്ദേഹത്തെ സ്വദേശികളാണ് രക്ഷപ്പെടുത്തി ആശുപത്രിയിലത്തെിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെ അനില്‍കുമാറിനെ ഡിസ്ചാര്‍ജ് ചെയ്തു. 
20 വര്‍ഷത്തോളമായി ജബല്‍ അഖ്ദറില്‍ ജയചന്ദ്രന്‍ ജോലി ചെയ്തുവരുന്നു. നിസ്വ ആശുപത്രി മോര്‍ച്ചറിയിലുള്ള ജയചന്ദ്രന്‍െറ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഹംറ മേഖലയിലെ വാദി ഗുല്ലില്‍ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ ഒഴുക്കില്‍പെട്ട് മാതാവും മൂന്നു പെണ്‍മക്കളും മരിച്ചു. പിതാവിനെ പരിക്കുകളോടെ നിസ്വ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു. മസ്കത്തില്‍ പലയിടത്തും സന്ധ്യയോടെ ഇടിവെട്ട് അനുഭവപ്പെട്ടു.വ്യാഴാഴ്ച റുസ്താഖിലെ വാദി സൂഖ് മേഖലയില്‍ വാഹനം ഒഴുക്കില്‍പെട്ട് കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹത്തിനായുള്ള തിരച്ചിലിനിടെ മറ്റൊരാളുടെ മൃതദേഹം കണ്ടത്തെി. വെള്ളിയാഴ്ചയും പലയിടങ്ങളിലും ഇടിമിന്നലും ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു. ദാഖിറ, ദാഖിലിയ, ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ പലയിടത്തും രാത്രിയും മഴ തുടരുകയാണ്. പലയിടങ്ങളിലും വാദികള്‍ നിറഞ്ഞൊഴുകി ഗതാഗതം തടസ്സപ്പെട്ടു. കാറ്റും മഴയും രണ്ടുദിവസംകൂടി തുടരാനിടയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അറിയിച്ചു. 
ശക്തമായ മഴയില്‍ വാദികള്‍ മുറിച്ചുകടക്കരുതെന്ന സിവില്‍ ഡിഫന്‍സിന്‍െറ മുന്നറിയിപ്പ് അവഗണിക്കുന്നതാണ് അപകടമരണങ്ങള്‍ വര്‍ധിക്കാന്‍ കാരണം. കഴിഞ്ഞമാസമുണ്ടായ മഴയില്‍ വിവിധയിടങ്ങളില്‍ ഒഴുക്കില്‍പെട്ട് ആറുപേര്‍ മരിച്ചിരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് മാറിത്താമസിക്കുകയും വേണം. വ്യാഴാഴ്ച രാത്രി ഒമ്പതുവരെയുള്ള കണക്കനുസരിച്ച് റാസല്‍ഹദ്ദിലാണ് ഏറ്റവുമധികം മഴ പെയ്തത്, 35 മില്ലിമീറ്റര്‍. ബഹ്ലയില്‍ 29 മി.മീറ്ററും സെയ്ഖില്‍ 24 ഉം റുസ്താഖില്‍ 21 മി.മീറ്ററും മഴ പെയ്തു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.