പ്രവാസികളുടെ സഹകരണത്തോടെ അട്ടപ്പാടിയില്‍ ജൈവകൃഷിക്ക്പദ്ധതി

മസ്കത്ത്: പ്രവാസികളുടെ സഹകരണത്തോടെ അട്ടപ്പാടിയില്‍ ജൈവകൃഷി പദ്ധതിയാരംഭിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകയും അട്ടപ്പാടി ശാന്തിഗ്രാമം സ്ഥാപകയുമായ ഉമാപ്രേമന്‍. സംസ്ഥാനത്ത് പൂര്‍ണമായും വിഷമില്ലാത്ത പച്ചക്കറിയത്തെിക്കുകയാണ് ലക്ഷ്യം. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇത് യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ മസ്കത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രവാസികളില്‍നിന്ന് മുതല്‍മുടക്ക് ക്ഷണിക്കാനാണ് പദ്ധതി. ഒരേക്കറില്‍ കൃഷി ചെയ്യുന്നതിന് മൂന്നരലക്ഷം രൂപ മുതല്‍മുടക്ക് വരും. പദ്ധതിയുടെ ലാഭവിഹിതത്തില്‍ പകുതി മുതല്‍ മുടക്കുന്നവര്‍ക്ക് നല്‍കും. പ്രാരംഭഘട്ടമായി ശാന്തിഗ്രാമം പാട്ടത്തിനെടുത്ത 16 ഏക്കറില്‍ ജൈവകൃഷി ആരംഭിച്ചിട്ടുണ്ട്. ഇവിടെ ആദിവാസികളില്‍നിന്നുള്ളവരും ജോലിക്കാരായുണ്ട്. ആദിവാസികളിലെ പുതുതലമുറയെ കൃഷിയില്‍ സ്വയം പര്യാപ്തരാക്കിയശേഷം അവരുടെ സ്ഥലങ്ങളില്‍ കൃഷിയാരംഭിക്കാന്‍ പ്രേരിപ്പിക്കും. അട്ടപ്പാടിയില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലെല്ലാം വിഷരഹിത പച്ചക്കറികൃഷി ആരംഭിക്കണമെന്നാണ് ആഗ്രഹം. ഇത് യാഥാര്‍ഥ്യമായാല്‍ ഈ രംഗത്ത് കേരളത്തിന് സ്വയം പര്യാപ്തമാകാന്‍ കഴിയുമെന്നും ഉമാപ്രേമന്‍ പറഞ്ഞു. ഊരുകളില്‍ അടിസ്ഥാനസൗകര്യങ്ങളും കുടിവെള്ളവുമത്തെിക്കുന്ന പദ്ധതി രണ്ടിടങ്ങളില്‍ പൂര്‍ത്തിയായി. ബാക്കിയുള്ള 190 ഊരുകളിലും സൗകര്യങ്ങളൊരുക്കുകയെന്നത് ശാന്തിഗ്രാമത്തിന്‍െറ ലക്ഷ്യമാണ്. 30,000 രൂപയാണ് ഒരു കക്കൂസ് നിര്‍മിക്കുന്നതിന് ചെലവ് വരുക. ഇങ്ങനെ 2000ത്തിലധികം കക്കൂസുകള്‍ ഇനിയും നിര്‍മിച്ചുനല്‍കണം. കുടിവെള്ള പദ്ധതികള്‍ക്കാകട്ടെ ഒരുലക്ഷം രൂപയും ചെലവ് വരും. താഴയൂര്, കണ്ടിയൂര് എന്നീ ഊരുകളെ ദത്തെടുത്താണ് പദ്ധതി പൂര്‍ത്തീകരിച്ചത്. 
ശാന്തിഗ്രാമത്തിന്‍െറ ഇതുവരെയുള്ള പദ്ധതികളില്‍ 80 ശതമാനവും പ്രവാസികളുടെ സംഭാവനകൊണ്ടാണ് പൂര്‍ത്തീകരിച്ചത്. ഊരുകളിലെ രോഗബാധിതരെ താമസിപ്പിക്കാന്‍ പുനരധിവാസകേന്ദ്രം ആരംഭിക്കാനും പദ്ധതിയുണ്ട്. നിലവില്‍ വീടുകളോട് ചേര്‍ന്നുള്ള തൊഴുത്തില്‍ കന്നുകാലികള്‍ക്കും മറ്റും ഒപ്പമാണ് ഇവരെ കിടത്തുന്നത്. ഇത് രോഗം വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കുന്നു. പാട്ടത്തിനെടുത്ത 16 ഏക്കറില്‍ താല്‍ക്കാലിക പുനരധിവാസകേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ഇവിടെ 20 പേര്‍ക്ക് മാത്രമാണ് പ്രവേശം നല്‍കാന്‍ കഴിയുക. ആദിവാസികളിലെ പോഷകാഹാരകുറവ് പരിഹരിക്കാന്‍ വിപുല പദ്ധതികള്‍ ശാന്തിഗ്രാമം ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ടുണ്ട്. 
പല ഊരുകളിലെയും ആളുകളില്‍ രക്തത്തില്‍ ഹീമോഗ്ളോബിന്‍െറ അളവുകുറഞ്ഞ നിലയിലായിരുന്നു. 
പോഷകാഹാരം ലഭ്യമാക്കാനുള്ള പദ്ധതിയിലൂടെ ഈ അവസ്ഥ പരിഹരിച്ചു. കുറഞ്ഞ ചെലവിലുള്ള നാപ്കിന്‍ നിര്‍മാണ യൂനിറ്റ്, വരുമാനം വര്‍ധിപ്പിക്കാന്‍ പാളപാത്ര നിര്‍മാണ യൂനിറ്റ് എന്നിവയും ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിന് അവസരമൊരുക്കുന്ന പദ്ധതികളും നടപ്പാക്കിവരുന്നുണ്ട്. 
പ്രവാസികളുടെ സഹായത്തോടെ ആരംഭിച്ച ഡയാലിസിസ്, എക്സ്റേ യൂനിറ്റുകളും നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ആദിവാസികളുടെ പിന്നാക്കാവസ്ഥ ബോധ്യപ്പെടുത്താന്‍ തെരഞ്ഞെടുത്ത 50 കുട്ടികളുമായി പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനും പദ്ധതിയുണ്ട്. 
ജനുവരിയില്‍ സന്ദര്‍ശനത്തിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമാപ്രേമന്‍ പറഞ്ഞു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.