കുവൈത്ത് ടീം പരിശീലനത്തിൽ
കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ കുവൈത്ത് ഇന്ന് ഫലസ്തീനെ നേരിടും. രാത്രി 9.15ന് കുവൈത്ത് ജാബിർ സ്റ്റേഡിയത്തിലാണ് മത്സരം. ആറു രാജ്യങ്ങൾ അടങ്ങിയ ഗ്രൂപ്പിൽ അവസാന നിലയിലുള്ള കുവൈത്തിന് അടുത്ത റൗണ്ട് പ്രതീക്ഷ ഏതാണ്ട് മങ്ങിയനിലയിലാണ്. ഗ്രൂപ് ബിയിൽ എട്ടു കളികളിൽ അഞ്ചു പോയന്റുമായി കുവൈത്ത് ആറാം സ്ഥാനത്താണ്.
വ്യാഴാഴ്ച ഫലസ്തീനെതിരെ വിജയിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാനാകും കുവൈത്ത് ശ്രമം. സ്വന്തം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ കുവൈത്തിന് നേരിയ മുൻതൂക്കവുമുണ്ട്. കഠിനമായ പരിശീലനം പൂർത്തിയാക്കിയാണ് കുവൈത്ത് മത്സരത്തിനൊരുങ്ങുന്നത്.
അതേസമയം ഫലസ്തീനും ആത്മവിശ്വാസത്തിലാണ്. ദേഹയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ കുവൈത്തിനെ സമനിലയിൽ തളച്ചതിന്റെ ആശ്വാസം ഫലസ്തീനുണ്ട്. കുവൈത്തിനെ കീഴടക്കി ഗ്രൂപ്പിൽ നാലാം സ്ഥാനത്ത് എത്തിയാൽ നാലാം റൗണ്ടിൽ പ്രവേശിക്കാമെന്ന പ്രതീക്ഷയിലാണ് ഫലസ്തീൻ. അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാനുള്ള പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമാണെന്നും കുവൈത്തിനെതിരെ വിജയം നേടുമെന്നും കോച്ച് ഇഹാബ് അബു ജസാർ പറഞ്ഞു.
ഫലസ്തീൻ ടീം പരിശീലനത്തിൽ
ഗ്രൂപ്പിൽ ദക്ഷിണകൊറിയയും ജോർഡനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഇറാഖ് മൂന്നാമതും ഒമാൻ നാലാമതുമാണ്. ഗ്രൂപ്പിലെ ആദ്യ രണ്ടുസ്ഥാനക്കാർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. മൂന്നും നാലും സ്ഥാനക്കാർ യോഗ്യത മത്സരങ്ങളുടെ നാലാം റൗണ്ടിൽ പ്രവേശിക്കും. ഈ മാസം 10ന് ദക്ഷിണ കൊറിയക്കെതിരെയാണ് കുവൈത്തിന്റെ അടുത്ത മത്സരം. ഫലസ്തീൻ അവസാന മത്സരത്തിൽ ഒമാനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.