യുദ്ധവിരാമം ആകുമോ! പ്രഖ്യാപനത്തിന് കാത്തിരിപ്പ്

കുവൈത്ത് സിറ്റി: യു.എസും ഇറാനും തമ്മിലുള്ള കരാർ ഒപ്പുവെക്കാൻ പോവുകയാണെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിൽ ആശ്വാസം. കരാർ ഒപ്പുവെക്കുന്നതോടെ ഹുർമുസ് കടലിടുക്ക് എല്ലാ കപ്പൽ ഗതാഗതത്തിനുമായി ഉടനടി തുറന്നുനൽകുമെന്നും ട്രംപ് കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' പോസ്റ്റിൽ പങ്കുവെച്ചിരുന്നു.

കരാർ ഒപ്പുവെക്കുന്നതിൽ പൂർണ വ്യക്തത വന്നിട്ടില്ലെങ്കിലും ഇറാനും യു.എസും ഇതുസംബന്ധിച്ച് ഗുണകരമായി പ്രതികരിച്ചതിന്റെ ആശ്വാസത്തിലാണ് ലോകം.

ഇതോടെ നാലുമാസത്തോളം നീണ്ട യു.എസ്-ഇറാൻ സംഘർഷത്തിന് വിരാമം ആകുമെന്ന പ്രതീക്ഷയിലാണ് കുവൈത്തും. ദീർഘനാൾ മേഖലയെ മുൾമുനയിൽ നിർത്തിയ സംഘർഷത്തിന് ഇതോടെ പൂർണ വിരാമമാകുമെന്നാണ് പ്രതീക്ഷ.

ഫെബ്രുവരി 28ന് ആരംഭിച്ച യു.എസ്,ഇസ്രായേൽ-ഇറാൻ സംഘർഷം കുവൈത്തിനെ പലരൂപങ്ങളിൽ ബാധിച്ചിരുന്നു. സംഘർഷത്തിൽ കക്ഷിയല്ലാതിരുന്നിട്ടും കുവൈത്തും ജി.സി.സി രാജ്യങ്ങളും ഇറാന്റെ നിരന്തര ആക്രമണങ്ങൾക്ക് ഇരയായി. ഇത് മേഖലയിലാകെ വ്യോമ ഗതാഗതത്തെയും സാധാരണ ജീവിതത്തെയും താറുമാറാക്കി. രാജ്യത്തെ യു.എസ് ക്യാമ്പ് ലക്ഷ്യമിട്ട് ആംഭിച്ച ആക്രമണം പതിയെ മറ്റിടങ്ങളിലേക്കും വ്യാപിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, എണ്ണ സ്ഥാപനങ്ങൾ, പവർ സ്റ്റേഷനുകൾ, ജലശുദ്ധീകരണ കേന്ദ്രങ്ങൾ എന്നിവ ആക്രമണത്തിനിരയായി. ഒന്നിൽ കൂടുതൽ തവണ വിമാനത്താവളത്തിനു നേരെ ആക്രമണം ഉണ്ടായി.

ഏപ്രിൽ എട്ടിനു യു.എസ്-ഇറാൻ താൽക്കാലി വെടിനർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇടവേളക്കു ശേഷം കുവൈത്ത് വീണ്ടും ആക്രമിക്കപ്പെട്ടു.

ജൂൺ മൂന്നിന് വിമാനത്താവളം ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ ഒരു ഇന്ത്യൻ പ്രവാസി കൊല്ലപ്പെടുകയും 13 ഇന്ത്യക്കാർക്കടക്കം 63 പേർക്ക് പരിക്കേൽക്കുയുണ്ടായി. ഇതോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വീണ്ടും തുറന്ന ടെർമിനൽ ഒന്ന് വീണ്ടും അടച്ചു. രാജ്യത്തെ വ്യോമഗതാഗതം വീണ്ടും പ്രയാസകരമായി. യു.എസും ഇറാനും രമ്യതയിൽ എത്തുന്നതോടെ ​കുവൈത്തിനും മേഖലയിലെ മറ്റു രാജ്യങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളും നിലക്കുമെന്നാണ് പ്രതീക്ഷ. കുവൈത്ത് വിമാനത്താളം വൈകാതെ തുറക്കുമെന്നും യാത്രാ തടങ്ങൾ നീങ്ങുമെന്നും പ്രവാസികളക്കമുള്ളവർ പ്രതീക്ഷിക്കുന്നു.

അ​തേസമയം, ഇറാനോ യു.എസോ നിർദ്ദിഷ്ട കരാറിന്റെ പൂർണരൂപം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രധാന വ്യവസ്ഥകളെക്കുറിച്ച് ഇരുപക്ഷവും വ്യത്യസ്തമായ വ്യാഖ്യാനങ്ങളാണ് നൽകുന്നത്. എങ്കിലും, മാസങ്ങൾ നീണ്ട നയതന്ത്ര ശ്രമങ്ങൾക്കും പ്രാദേശിക മധ്യസ്ഥതകൾക്കും ശേഷം ചർച്ചകൾ ഒരു അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്നതിന്റെ സൂചനയാണ് ട്രംപിന്റെ പുതിയ വാക്കുകൾ.

Tags:    
News Summary - Will there be a ceasefire? Waiting for the announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.