കുവൈത്ത് സിറ്റി: വ്യാജ റിക്രൂട്ട്മെൻറ് ഏജൻസികൾക്കെതിരെ ജാഗ്രത വേണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ഇന്ത്യൻ എംബസി ഒാഡിറ്റോറിയത്തിൽ ചൊവ്വാഴ്ച രാത്രി ഇന്ത്യൻ സമൂഹവുമായി സംവദിക്കുകയായിരുന്നു അവർ. വ്യാജ ഏജൻസികൾക്കെതിരെ നടപടിയെടുക്കാനും ബോധവത്കരണം നടത്താനും എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശരിയായ വഴിയിലൂടെ നിയമിക്കപ്പെടുന്നവർ ചതിക്കപ്പെടാൻ സാധ്യത കുറവാണ്. അഥവാ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ സർക്കാർ തലത്തിൽ ഇടപെടാൻ കഴിയും. വ്യാജന്മാരുടെ കെണിയിൽപെട്ടാൽ സർക്കാർ ഇടപെടലിനും സാധ്യത പരിമിതമാണ്.
ഇന്ത്യയിൽ നിക്ഷേപത്തിന് ഏറ്റവും അനുകൂലമായ സാഹചര്യമാണുള്ളതെന്നും വിദേശ ഇന്ത്യക്കാർ രാജ്യത്ത് നിക്ഷേപം നടത്തി സ്വന്തം ഭാവി ശോഭനമാക്കുന്നതിനൊപ്പം സമ്പദ്വ്യവസ്ഥക്ക് കരുത്തുപകരാൻ ശ്രമിക്കണമെന്നും അവർ പറഞ്ഞു. പ്രസംഗത്തിന് പകരം ആളുകളിൽനിന്ന് പ്രശ്നങ്ങൾ കേട്ടറിയുന്ന സമീപനമാണ് മന്ത്രി സ്വീകരിച്ചത്. നഴ്സുമാരുടെ പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. മറ്റു പ്രശ്നങ്ങൾ കുവൈത്ത് അധികൃതരുമായുള്ള ചർച്ചയിൽ ഉന്നയിക്കാമെന്നും പറഞ്ഞു. ഇന്ത്യൻ അംബാസഡർ കെ. ജീവസാഗർ സ്വാഗതം പറഞ്ഞു. കലാപരിപാടികളുമുണ്ടായി. ആദ്യമായാണ് താൻ കുവൈത്തിലെത്തുന്നതെന്നും എന്നും ഒാർമയിലുണ്ടാവുന്ന ഹൃദ്യമായ അനുഭവമാണ് ഇവിടെനിന്ന് തനിക്ക് ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കലാപരിപാടികൾ അവതരിപ്പിച്ചവരെ പേരെടുത്ത് അഭിനന്ദിച്ച മന്ത്രി കുവൈത്തി ഗായകൻ മുബാറക് അൽ റാഷിദിനെ വേദിയിലേക്ക് വിളിപ്പിക്കുകയും മഹാത്മാ ഗാന്ധിയുടെ ഇഷ്ട ഭജനയായ ‘വൈഷ്ണവ് ജൻ തോ’ പാടിക്കുകയും ചെയ്തു. രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ വിമാനത്താവളത്തിൽ ഇന്ത്യൻ സ്ഥാനപതി കെ. ജീവസാഗർ, ഏഷ്യൻ കാര്യങ്ങൾക്കായുള്ള വിദേശകാര്യ സഹമന്ത്രി സാലിം അൽ ഹംദാൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.