കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള സന്ദർശന വിസ നടപടിക്രമങ്ങൾ ഇപ്പോൾ കൂടുതൽ ലളിതം. ഡിജിറ്റൽ സംവിധാനങ്ങളിലൂടെ അഞ്ച് മിനിറ്റിനുള്ളിൽ വിസിറ്റ് വിസ അനുവദിക്കുന്ന സംവിധാനം നിലവിൽ വന്നതായി ആഭ്യന്തര മന്ത്രാലയം ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി അഫയേഴ്സ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മസ്യദ് അൽ മുതൈരി വ്യക്തമാക്കി.
കുടുംബം, ബിസിനസ്, ടൂറിസ്റ്റ് വിഭാഗങ്ങളിലായി ആഴ്ചയിൽ 17,000 മുതൽ 20,000 വരെ വിസിറ്റ് വിസകൾ അനുവദിക്കുന്നുണ്ട്. സീസണനുസരിച്ച് 25,000 ലധികം റെസിഡൻസി പെർമിറ്റുകൾ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സഹൽ, കുവൈത്ത് വിസ തുടങ്ങിയ ഡിജിറ്റൽ ആപ്പുകൾ വഴി റെസിഡൻസി സേവനങ്ങളുടെ 85 ശതമാനത്തിലധികവും ഇപ്പോൾ 24 മണിക്കൂറും ഓൺലൈനായി ലഭ്യമാണ്. നിയമപരമായ നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെയാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കിയതെന്നും അധികൃതർ വ്യക്തമാക്കി.
അതിനിടെ നവംബർ 23 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ റെസിഡൻസി നിയമപ്രകാരം റെസിഡൻസി വിസകൾ ഒമ്പത് വിഭാഗങ്ങളായും വിസിറ്റ് വിസകൾ പന്ത്രണ്ട് വിഭാഗങ്ങളായും തരംതിരിച്ചിട്ടുണ്ട്. വിദേശനിക്ഷേപകർക്ക് 15 വർഷം വരെ താമസാനുമതിയും കുവൈത്ത് സ്ത്രീകളുടെ കുട്ടികൾക്കും സ്വത്തുടമകൾക്കും 10 വർഷത്തെ റെസിഡൻസിയും അനുവദിക്കും.
എല്ലാ ജോലി, വിസിറ്റ് വിസകൾക്കും പ്രതിമാസം 10 ദിനാർ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. റെസിഡൻസി പെർമിറ്റ് പാസ്പോർട്ട് സാധുതയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും സാധുവായ പാസ്പോർട്ട് ഉണ്ടെങ്കിൽ അപേക്ഷ സമർപ്പിക്കാമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.