കുവൈത്ത് സിറ്റി: കുവൈത്തിൽ ഉച്ചവിശ്രമ നിയമം വ്യാപകമായി ലംഘിക്കപ്പെടുന്നതായി റിപ്പോർട്ട്. തൊഴിലിടങ്ങളിലെ പരിശോധന കർശനമാക്കിയതായും നിയമം ലംഘിച്ച നിരവധി കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചതായും മാൻപവർ അതോറിറ്റി അറിയിച്ചു.
ഈ മാസം ഒന്നുമുതൽ രാജ്യത്ത് നടപ്പാക്കിയ ഉച്ചവിശ്രമ നിയമം വ്യാപകമായി ലംഘിക്കപ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ. പല കമ്പനികളും തൊഴിലാളികളെ ഉച്ചസമയത്ത് ജോലി ചെയ്യാൻ നിർബന്ധിക്കുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. മാൻപവർ അതോറിറ്റിയിലെ തൊഴിൽ സുരക്ഷവിഭാഗം ഉദ്യോഗസ്ഥർ ഫീൽഡിൽ പരിശോധന സജീവമാക്കിയിട്ടുണ്ട്. വിവിധ കൺസ്ട്രക്ഷൻ സൈറ്റുകളിൽ നടത്തിയ പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
വ്യക്തമായ വിവരങ്ങൾ ലഭിച്ചതിനെത്തുടർന്നാണ് സൈറ്റുകളിൽ മിന്നൽപര്യടനം നടത്തിയത്. കാപിറ്റൽ ഗവർണറേറ്റിലെ വിവിധ വർക്ക്സൈറ്റുകളിൽ കഴിഞ്ഞ ദിവസം മാത്രം നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. വേനൽചൂട് കണക്കിലെടുത്ത് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് ഉച്ച സമയത്ത് വിശ്രമം നിർബന്ധമാക്കിയത്.
പകൽ 11നും നാലിനും ഇടയിൽ നേരിട്ട് വെയിൽ ഏൽക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. ആഗസ്റ്റ് 31 വരെയാണ് ഉച്ചസമയത്തെ പുറംജോലികൾക്ക് വിലക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.