കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധി ആരംഭിച്ചശേഷം കുവൈത്തിലെ വിദേശി ജനസംഖ്യയിൽ വൻകുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. രണ്ടുലക്ഷത്തിനടുത്ത് വിദേശികളാണ് കഴിഞ്ഞ ഒന്നരവർഷത്തിനിടെ കുവൈത്തിൽനിന്നും പ്രവാസം മതിയാക്കി മടങ്ങിയത്. കുവൈത്ത് നാഷനൽ ബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിലാണ് രാജ്യത്തെ വിദേശികളുടെ എണ്ണത്തിൽ കുറവ് വന്നതായി പറയുന്നത്. 2020ലെ സെൻസസിനു ശേഷമുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞ 30 വർഷത്തിനുള്ളിലെ ഏറ്റവും വലിയ ഇടിവാണ് 2020ൽ കുവൈത്ത് ജനസംഖ്യയിൽ രേഖപ്പെടുത്തിയത്.
മൊത്തം ജനസംഖ്യയുടെ 2.2 ശതമാനമാണ് കുറഞ്ഞത്. ഈ വർഷം ആദ്യ പകുതിയോടെ ഇതിൽ 0.9 ശതമാനത്തിെൻറ കുറവ് വീണ്ടും രേഖപ്പെടുത്തി. കോവിഡ് പ്രതിസന്ധി ആരംഭിച്ചശേഷം മൊത്തം ജനസംഖ്യയിൽ 3.1 ശതമാനമാണ് കുറവു വന്നത്. മൊത്തം വിദേശികളുടെ എണ്ണത്തിൽ 1.8 ശതമാനം കുറവും സ്വദേശികളുടെ എണ്ണത്തിൽ 0.9 ശതമാനം വർധനവുമാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ വിദേശികളുടെ എണ്ണം 68.2 ശതമാനം ആയി കുറഞ്ഞു.
കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ എണ്ണമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു സർക്കാർ മേഖലയിലെ സ്വദേശിവത്കരണ നടപടികളും കോവിഡിനെ തുടർന്ന് സ്വകാര്യ തൊഴിൽ മേഖലയിൽ ഉണ്ടായ തൊഴിൽ നഷ്ടവും ഒക്കെയാണ് വിദേശികളുടെ എണ്ണം കുറയാനുള്ള കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ജനുവരി മുതൽ 60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവർക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകാത്തതും നിരവധി വിദേശികൾ മടങ്ങാൻ ഇടയാക്കി. 2020ൽ 1,34,000 വിദേശികളും 2021 ആദ്യ പകുതിയോടെ 56,000ത്തിലേറെ വിദേശികളും പ്രവാസം അവസാനിപ്പിച്ചു. കോവിഡ് പ്രതിസന്ധി ആരംഭിച്ചശേഷം പ്രവാസം മതിയാക്കി മടങ്ങിയവരുടെ എണ്ണം 1,90,000ത്തിനടുത്താണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.