കുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത ചൂട്. കഴിഞ്ഞ ആഴ്ചയോടെ ഉയർന്നു തുടങ്ങിയ താപനില ശനി, ഞായർ ദിവസങ്ങളിൽ വീണ്ടും ഉയർന്നു. ഇതിനൊപ്പം ചൂടുകാറ്റും ആരംഭിച്ചതോടെ പകലും രാത്രിയും പൊള്ളുന്നതായി. ശനിയാഴ്ച റാബിയ, ജഹ്റ, അബ്ദാലി എന്നിവിടങ്ങളിൽ താപനില 51 ഡിഗ്രി സെൽഷ്യസായി ഉയർന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 50 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തിയതായി കാലാവസ്ഥ വകുപ്പിന്റെ ആക്ടിങ് ഡയറക്ടർ ധരാർ അൽഅലി പറഞ്ഞു. ഞായറാഴ്ചയും 50 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു താപനില. തിങ്കളാഴ്ച ഇത് 52 ഡിഗ്രി സെൽഷ്യസിലെത്തുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ വ്യാപനവും ചൂടുള്ള വായുപിണ്ഡവും രാജ്യത്തെ ബാധിക്കുന്നതാണ് കടുത്ത ഉഷ്ണതരംഗത്തിന് കാരണമെന്ന് ധരാർ അൽഅലി വിശദീകരിച്ചു. ഈ കാലാവസ്ഥ തിങ്കളാഴ്ച വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. വരും ദിവസങ്ങളിലും രാജ്യത്ത് ഉയർന്ന താപനില തുടരും. ചൊവ്വാഴ്ച ഉയർന്ന താപനില 46ഡിഗ്രി സെൽഷ്യസിനും 48നും ഇടയിൽ ആയിരിക്കുമെന്നാണ് സൂചന. വടക്കുപടിഞ്ഞാറൻ കാറ്റും തുടരും. ഇത് ചിലയിടങ്ങളിൽ പൊടിക്കാറ്റുകൾക്ക് കാരണമാകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.