സ്പെഷൽ ഒളിമ്പിക്സ് സമ്മർ ഗെയിംസിൽ മെഡൽ നേടിയ കുവൈത്ത് താരം
കുവൈത്ത് സിറ്റി: ബെർലിനിൽ നടക്കുന്ന സ്പെഷൽ ഒളിമ്പിക്സ് സമ്മർ ഗെയിംസിൽ കുവൈത്ത് താരങ്ങൾ മുന്നേറ്റം തുടരുന്നു. ഗെയിംസിന്റെ നാലാം ദിനത്തിൽ കുവൈത്തിന്റെ മെഡൽ നേട്ടം 11 ആയി ഉയർന്നു. സിംഗിൾസ് (ബോക്സ്) ഗെയിമിൽ ഹജർ അൽ റാഷിദി സ്വർണം നേടി. സൈക്ലിങ്ങിൽ മനാർ അൽ അലവി, ജോക്കി എന്നിവർ വെള്ളിയും നേടി. മറ്റൊരു മത്സരത്തിൽ ബസ്മ അൽ ബുസൈലിയും റാവാൻ അൽ ബൽഹാനും വെങ്കലം നേടി. ഇതോടെ കുവൈത്തിന്റെ മെഡൽ നേട്ടം നാല് സ്വർണം, അഞ്ച് വെള്ളി, രണ്ട് വെങ്കലം എന്ന നിലയിൽ എത്തി.
പങ്കെടുക്കുന്ന ടീമുകൾക്കിടയിൽ മത്സരം ശക്തമാണെന്നും എന്നാൽ കുവൈത്ത് ടീമിന് ആത്മവിശ്വാസവും കഴിവുകളും ഉണ്ടെന്നും ഒളിമ്പിക്സ് ഡയറക്ടർ ബോർഡ് ചെയർമാൻ ഹന അൽ സവാവി പറഞ്ഞു. തീവ്ര പരിശീലനവും താരങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കുന്നതുമാണ് നേട്ടത്തിന് കാരണമെന്നും അൽ സവാവി കൂട്ടിച്ചേർത്തു. നേരത്തേ സൈക്ലിങ്, ഭാരോദ്വഹനം, കുതിരസവാരി മത്സരങ്ങളിൽ കുവൈത്ത് അത്ലറ്റുകൾ മൂന്ന് സ്വർണവും മൂന്ന് വെള്ളിയും നേടിയിരുന്നു.
ഭാരോദ്വഹനത്തിൽ സൽമാൻ ശിഹാബ് രണ്ട് സ്വർണവും രണ്ട് വെള്ളിയും നേടിയപ്പോൾ സൈക്ലിങ്ങിൽ മനാർ അൽ അലാവി ഒരു സ്വർണവും കുതിരസവാരിയിൽ ബസ്മ അൽ ബൊസൈലിക്ക് വെള്ളിയും ലഭിച്ചു. ആദ്യ ദിനത്തിൽ അത്ലറ്റുകളായ ഹജർ അൽറാഷിദിയും റവാൻ അൽ ബൽഹാനും ബോക്സ് ഡബിൾസ് മത്സരത്തിൽ വെങ്കലം നേടിയിരുന്നു. മെഡൽ നേടിയവരെ സ്പോർട്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബഷാർ അബ്ദുള്ള അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.