ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്

കോവിഡ് വ്യാപനം തടയാനായില്ലെങ്കിൽ വീണ്ടും നിയന്ത്രണങ്ങൾ

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വ്യാപനം പിടിച്ചുനിർത്താനായില്ലെങ്കിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന് ആരോഗ്യമന്ത്രാലയം. വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രാത്രികാല കർഫ്യൂ ഉൾപ്പെടെ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കേണ്ടി വരുമെന്നാണ് മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്. വരും ആഴ്ചകളിലെ സ്ഥിതി വിലയിരുത്തിയാകും ഇക്കാര്യത്തിൽ തീരുമാനം.

കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിൽ ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മന്ത്രാലയത്തിെൻറ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.കോവിഡ് വ്യാപനവും മരണനിരക്കും പിടിച്ചുനിർത്താനായില്ലെങ്കിൽ സ്വീകരിക്കേണ്ട നടപടികൾ അക്കമിട്ട് നിരത്തുന്നതാണ് റിപ്പോർട്ട്. രാജ്യത്ത് രണ്ടാഴ്ച രാത്രികാല കർഫ്യൂ ഏർപ്പെടുത്തുക, കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുക, വാണിജ്യ വിമാന സർവീസുകൾ നിർത്തിവെക്കുക, ഷോപ്പിങ് മാളുകളും വാണിജ്യ സമുച്ചയങ്ങളും അടച്ചിടുക, റെസ്റ്റാറൻറ്, കോഫീ ഷോപ്പ് എന്നിവിടങ്ങളിൽ ഡൈൻ ഇൻ ഒഴിവാക്കി ഹോം ഡെലിവറി സേവനം മാത്രം അനുവദിക്കുക തുടങ്ങിയവയാണ് ആരോഗ്യമന്ത്രാലയം മുന്നോട്ടുവെച്ച പ്രധാന നിർദേശങ്ങൾ.

അടുത്ത ആറുമുതൽ പത്തുവരെ ആഴ്ചകളിലെ സാഹചര്യം വിലയിരുത്തി കോവിഡ് വ്യാപനം കുറയുന്നില്ലെങ്കിൽ മാത്രം ഇത്തരം നിയന്ത്രണങ്ങളിലേക്ക് കടന്നാൽ മതിയെന്നും ആരോഗ്യമന്ത്രാലയം ശിപാർശ ചെയ്യുന്നു. നിലവിൽ ആളുകളിൽ സമ്പർക്ക വ്യാപനത്തിന് കാരണമാകുന്ന കൂടിച്ചേരലുകൾ പരമാവധി നിയന്ത്രിക്കണമെന്നും ഇതിനായി ഷോപ്പിങ് കേന്ദ്രങ്ങളുടെ പ്രവർത്തനസമയം രാവിലെ പത്തുമുതൽ രാത്രി എട്ടുവരെ ആക്കി കുറക്കണമെന്നും റെസ്റ്റാറൻറുകളിലും മറ്റും സന്ദർശനത്തിന് മുൻ‌കൂർ ബുക്കിങ് നിർബന്ധമാക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രലയത്തിെൻറ ശിപാർശകൾ ചർച്ച ചെയ്ത ശേഷം മന്ത്രിസഭയാണ് നിയന്ത്രണങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.