ശൈഖ ജവഹർ ഇബ്രാഹിം അസ്സബാഹ്
കുവൈത്ത് സിറ്റി: ഇസ്രായേൽ അധിനിവേശത്തിന്റെ ഭീകരമായ പ്രതിസന്ധികൾക്കിടയിലും പ്രതിരോധം, വീരത്വം, ധീരത, നിരന്തര ത്യാഗങ്ങൾ എന്നിവക്ക് ഫലസ്തീൻ ജനതക്കും ഫലസ്തീൻ സ്ത്രീകൾക്കും കുവൈത്ത് പ്രത്യേക പിന്തുണ ആവർത്തിച്ചു. ‘ഇസ്ലാമിലെ സ്ത്രീ: പദവിയും ശാക്തീകരണവും’ എന്ന അന്താരാഷ്ട്ര കോൺഫറൻസിൽ കുവൈത്ത് പ്രതിനിധി സംഘം മേധാവിയും മനുഷ്യാവകാശ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയുമായ അംബാസഡർ ശൈഖ ജവഹർ ഇബ്രാഹിം അസ്സബാഹ് നടത്തിയ പ്രസംഗത്തിലാണ് പിന്തുണ. സൗദി വിദേശകാര്യ മന്ത്രാലയവും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ ജനറൽ സെക്രട്ടേറിയറ്റും സംയുക്തമായി ജിദ്ദയിലാണ് സമ്മേളനം സംഘടിപ്പിച്ചത്.
ദാരുണമായ സാഹചര്യങ്ങളിലൂടെയാണ് ഫലസ്തീനിയൻ സ്ത്രീകൾ കടന്നുപോകുന്നത്. ഇരകളാക്കപ്പെടുന്നവരിൽ 70 ശതമാനം സ്ത്രീകളും കുട്ടികളുമാണ്. മാനുഷിക അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രായേൽ നടത്തുന്നതെന്നും ശൈഖ ജവഹർ ഇബ്രാഹിം അസ്സബാഹ് പറഞ്ഞു. സ്ത്രീകളെ സമൂഹത്തിലെ അനിവാര്യവും സജീവവുമായ പങ്കാളികളായാണ് കുവൈത്ത് കാണുന്നത്.
കുവൈത്ത് ഭരണഘടന സ്ത്രീകളുടെ അവകാശങ്ങൾ നിർവചിക്കുകയും സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടയിലുള്ള തുല്യതയെ അടയാളപ്പെടുത്തുന്നുമുണ്ട്. ദേശീയ തൊഴിൽ ശക്തിയിൽ 58 ശതമാനവും സ്ത്രീകളാണ്. 48 ശതമാനം സ്വകാര്യ മേഖലയിലും 60 ശതമാനം പൊതുമേഖലയിലും ജോലി ചെയ്യുന്നു. നേതൃതലത്തിൽ 28 ശതമാനം സ്ത്രീകളുണ്ട്. പ്രതിരോധ മന്ത്രാലയത്തിലെ നേതൃസ്ഥാനങ്ങളിൽ 47 ശതമാനവും സൈനിക എൻജിനീയറിങ് തസ്തികകളിൽ 43 ശതമാനവും സ്ത്രീകൾ വഹിക്കുന്നതായും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.