മത്സരദിവസങ്ങളിൽ ക്ലബ്ബുകളിലും അങ്ങാടികളിലും ടെലിവിഷന് മുന്നിൽ ഒത്തുകൂടി കളി കാണുന്ന അനുഭവം ഒരു ഗ്രാമത്തിന്റെ കൂട്ടായ ആഘോഷമായിരുന്നു. ഗോൾ വീഴുമ്പോഴുള്ള ആർപ്പുവിളികളും പരാജയത്തിന്റെ നിരാശയും ചുറ്റുമുള്ളവർ ഒരുമിച്ച് അനുഭവിച്ചിരുന്ന കാലം
മലപ്പുറത്തെ കൊണ്ടോട്ടിയിലായിരുന്നു എന്റെ ബാല്യം. ലോകകപ്പ് ഫുട്ബാൾ എത്തുന്നതോടെ നാടാകെ ഉത്സവാന്തരീക്ഷമാകും. അർജന്റീന ജഴ്സിയണിഞ്ഞ് കൂട്ടുകാരോടൊപ്പം നാട്ടിലൂടെ നടന്നുനീങ്ങുന്നതും ക്ലബ്ബുകൾക്ക് മുന്നിൽ മണിക്കൂറുകളോളം ഫുട്ബാൾ ചർച്ചകൾ നടത്തുന്നതും ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.
അന്ന് ബ്രസീലാണ് ലോകഫുട്ബോളിലെ ശക്തർ. ‘അർജന്റീന ലോകകപ്പ് നേടുന്നത് കാണാൻ നിനക്ക് ഭാഗ്യമുണ്ടാവില്ല’ എന്ന കളിയാക്കലുകൾ കേട്ടെങ്കിലും അർജന്റീനയോടുള്ള സ്നേഹവും വിശ്വാസവും ഒരിക്കലും കുറഞ്ഞില്ല. മത്സരദിവസങ്ങളിൽ ക്ലബ്ബുകളിലും അങ്ങാടികളിലും ടെലിവിഷന് മുന്നിൽ ഒത്തുകൂടി കളി കാണുന്ന അനുഭവം ഒരു ഗ്രാമത്തിന്റെ കൂട്ടായ ആഘോഷമായിരുന്നു. ഗോൾ വീഴുമ്പോഴുള്ള ആർപ്പുവിളികളും പരാജയത്തിന്റെ നിരാശയും ചുറ്റുമുള്ളവർ ഒരുമിച്ച് അനുഭവിച്ചിരുന്ന കാലം.
എഞ്ചിനീയറിങ് കോളേജ് ജീവിതത്തിലെത്തിയപ്പോൾ ലോകകപ്പിന്റെ ആവേശം ശക്തമായി. ഹോസ്റ്റൽ മുറികളിലും കാന്റീനുകളിലും ഫുട്ബാൾ ചർച്ചകൾ രാവുകൾ നീണ്ടുനിന്നു. യുവത്വത്തിന്റെ മനോഹരമായ ഓർമ്മകൾ.
പ്രവാസജീവിതത്തിലേക്ക് എത്തിയപ്പോൾ ലോകകപ്പ് അനുഭവങ്ങൾക്കും പുതിയ നിറങ്ങൾ ലഭിച്ചു. 2014 ലോകകപ്പ് ഫൈനലിൽ അർജന്റീന ജർമനിയോട് പരാജയപ്പെട്ട നിമിഷം വലിയ നിരാശയായിരുന്നു. വർഷങ്ങളായി കാത്തിരുന്ന സ്വപ്നം വീണ്ടും അകലെയായതിന്റെ വേദന. എന്നാൽ 2022 ലോകകപ്പിന് മുന്നോടിയായി അബുദാബിയിൽ നടന്ന അർജന്റീനയുടെ സന്നാഹമത്സരം നേരിൽ കാണാൻ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി. ലയണൽ മെസ്സിയെയും സഹതാരങ്ങളെയും നേരിൽ കണ്ട ആ നിമിഷം ബാല്യകാല സ്വപ്നങ്ങളിലൊന്ന് യാഥാർഥ്യമായതുപോലെയായിരുന്നു.
എന്നാൽ, ലോകകപ്പ് ഇത്രയും അടുത്ത് ഖത്തറിൽ നടന്നിട്ടും നേരിൽ മത്സരം കാണാനുള്ള അവസരം ലഭിക്കാത്തത് സങ്കടമായി. അതു തീർന്നത് അർജന്റീന ലോകകപ്പ് കിരീടം ഉയർത്തിയപ്പോഴാണ്. വർഷങ്ങളായുള്ള കാത്തിരിപ്പിനും വിശ്വാസത്തിനും ലഭിച്ച ഏറ്റവും വലിയ ഊർജ്ജം. മറഡോണയുടെ കഥകൾ കേട്ട് വളർന്ന ഒരു അർജന്റീന ആരാധകന്റെ ഹൃദയത്തിൽ വെള്ളയിൽ നീല വർണങ്ങളിലുള്ള ജേഴ്സി വീണ്ടും ആഴത്തിൽ ഉറച്ച നേരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.