കുവൈത്ത് സിറ്റി: ഫലസ്തീനുള്ള കുവൈത്തിന്റെ തുടർച്ചയായ പിന്തുണക്ക് നന്ദിയും അഭിനന്ദനവും അറിയിച്ച് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ജോർഡനിലെ പുതിയ കുവൈത്ത് അംബാസഡറും ഫലസ്തീൻ പ്രദേശങ്ങളിലെ പുതിയ റസിഡന്റ് അംബാസഡറുമായ ഹമദ് അൽ മാരിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് മഹ്മൂദ് അബ്ബാസിന്റെ പരാമർശം. കുവൈത്തും ഫലസ്തീനും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും ഏകോപനവും വർധിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
അംബാസഡറായി നിയമിതനായതിന്റെ അധികാരപത്രത്തിന്റെ പകർപ്പ് ഹമദ് അൽ മാരി ഫലസ്തീൻ പ്രസിഡന്റിന് സമർപ്പിച്ചു. ഈ ചുമതലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ ബഹുമാനമുണ്ടെന്നും ഇത് കുവൈത്ത് നേതൃത്വം തന്നിൽ പകർന്നുനൽകിയ വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അടയാളമാണെന്നും അൽമാരി പറഞ്ഞു. ഫലസ്തീൻ പ്രശ്നം അറബ് മേഖലയുടെ പ്രധാന ആശങ്കയാണ്. തന്റെ നിയമനം കൂടുതൽ സഹകരണത്തിന്റെ പുതിയ യുഗത്തിന് തുടക്കമിടാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ ഫലസ്തീനുള്ള കുവൈത്തിന്റെ പിന്തുണ ഹമദ് അൽ മാരി ആവർത്തിച്ചു. ഈ അഭിലാഷങ്ങൾ യാഥാർഥ്യമാകുന്നതുവരെ പിന്തുണയും സഹായവും തുടരുമെന്നും പറഞ്ഞു. ഇസ്രായേൽ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളും സൂചിപ്പിച്ചു. ഫലസ്തീൻ വിദേശകാര്യ മന്ത്രി മുഹമ്മദ് മുസ്തഫയുമായും ഹമദ് അൽ മാരി ചർച്ചകൾ നടത്തി. പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങൾ ഇരുവരും ചർച്ച ചെയ്തു. പലസ്തീനുള്ള കുവൈത്തിന്റെ പിന്തുണക്ക് മുഹമ്മദ് മുസ്തഫ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.