കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി) കുവൈത്ത് നടത്തുന്ന സാമൂഹികക്ഷേമ പദ്ധതിയായ ‘ഒരുമ’യിൽ അംഗം ആയിരിക്കെ മരണപ്പെട്ട നാല് പേരുടെ കുടുംബങ്ങൾക്ക് സഹായധനം കൈമാറി.
തൃശൂർ വാടാനപ്പള്ളി സ്വദേശി ഹനീഫ, ഇടുക്കി കരിങ്കുന്നം ഒറ്റല്ലൂർ സ്വദേശിനി മഞ്ജു ബെന്നി, തൃശൂർ ഉദയപുരം കൊരട്ടി ഈസ്റ്റ് സ്വദേശി ജോമി വർഗീസ്, കോഴിക്കോട് പയ്യോളി സ്വദേശിനി ദീപ്തി പ്രസന്നകുമാർ എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായധനം കൈമാറിയത്.
കുവൈത്തിൽ മരണപ്പെട്ട തൃശൂർ വാടാനപ്പള്ളി സ്വദേശി ഹനീഫയുടെ പേരിലുള്ള സഹായധനം മൂന്ന് ലക്ഷം രൂപ ഒരുമ കൺവീനർ അബ്ദുറഹ്മാൻ, ട്രഷറർ അൽത്താഫ്, സാബിക് യൂസഫ്, അൻവർ ഇസ്മായിൽ എന്നിവർ കുടുംബത്തിന് കൈമാറി.
നാട്ടിൽ മരണപ്പെട്ട ഇടുക്കി കരിങ്കുന്നം ഒറ്റല്ലൂർ സ്വദേശിനി മഞ്ജു ബെന്നിയുടെ പേരിലുള്ള മൂന്ന് ലക്ഷം രൂപയുടെ സഹായധനം അബ്ബാസിയ ഏരിയ പ്രസിഡണ്ട് ഷാ അലി എ.ആർ, ഒരുമ ട്രഷറർ അൽത്താഫ്, അൻവർ ഇസ്മായിൽ എന്നിവർ അബ്ബാസിയയിൽ ഫ്ലാറ്റ് സന്ദർശിച്ച് കുടുംബത്തിന് കൈമാറി. നാട്ടിൽ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ട തൃശൂർ ഉദയപുരം കൊരട്ടി ഈസ്റ്റ് സ്വദേശി ജോമി വർഗീസിന്റെ പേരിലുള്ള സഹായധനം രണ്ട് ലക്ഷം രൂപയും കുടുംബത്തിന് കൈമാറി.
നാട്ടിൽ വാഹനാപകടത്തിൽ മരണപ്പെട്ട പയ്യോളി സ്വദേശിനി ദീപ്തി പ്രസന്നകുമാറിന്റെ പേരിലുള്ള മൂന്ന് ലക്ഷം രൂപ കെ.ഐ.ജി സാൽമിയ യൂനിറ്റ് ആക്ടിങ് പ്രസിഡണ്ട് ഫാറൂഖ് ഷർഖി, അൻവർ ഇസ്മായിൽ, വിമൽ എന്നിവർ അബ്ബാസിയയിൽ കുടുംബത്തെ സന്ദർശിച്ച് കൈമാറി.കുവൈത്തിലുള്ള എല്ലാ മലയാളികൾക്കും പദ്ധതിയുടെ ഭാഗമാകാമെന്ന് ഒരുമ ഭാരവാഹികൾ അറിയിച്ചു.
അംഗമായിരിക്കെ മരണപ്പെടുന്നവരുടെ നോമിനിക്ക് രണ്ട് ലക്ഷം മുതൽ അഞ്ചുലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. കാന്‍സര്‍, ഹൃദയ ശസ്ത്രക്രിയ (ബൈപാസ്), ഹൃദയം മാറ്റിവെക്കൽ, കരൾ മാറ്റിവെക്കൽ, കിഡ്നി മാറ്റിവെക്കൽ, കിഡ്നി ഡയാലിസിസ് ചികിത്സക്ക് 50,000 രൂപയും ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം എന്നിവക്ക് 25,000 രൂപയും ചികിത്സ സഹായം നൽകും.എല്ലാ വർഷവും നവംബർ, ഡിസംബർ മാസങ്ങളിലാണ് ഒരുമ മെംബർഷിപ്പ് കാമ്പയിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.