കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാത്ത മരുന്നുകൾ രാജ്യത്തെ സ്വകാര്യ ആശുപത്രികളിലും ഫാർമസികളിലും വിൽപന നടത്തിയാൽ കർശന നടപടിയെടുക്കുമെന്ന് അധികൃതർ. മന്ത്രാലയത്തിലെ മരുന്ന്, ഭക്ഷണനിയന്ത്രണ വിഭാഗം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ഫാര്‍മസികള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തും. കഴിഞ്ഞ ദിവസം സാൽമിയയിൽ നടത്തിയ പരിശോധനയിൽ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാത്ത മരുന്നുകൾ വൻതോതിൽ പിടികൂടി. സ്വകാര്യ കമ്പനിയിൽനിന്ന് അനധികൃതമായി വാങ്ങിയതാണിത്. നിയമം ലംഘിച്ച് മരുന്ന് വിറ്റ കമ്പനിക്കെതിരെയും നടപടിയെടുക്കും.
ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ മരുന്നുവിൽപനക്കുമേൽ ശക്തമായ നിരീക്ഷണവും നിയന്ത്രണവും ഏർപ്പെടുത്തും. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ സർക്കാർ ആശുപത്രികളില്‍നിന്നും ആരോഗ്യകേന്ദ്രങ്ങളില്‍നിന്നും കടത്തിയ മരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ ഭാഗങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കും. അയല്‍ രാജ്യങ്ങളില്‍നിന്നും കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍നിന്നും അനധികൃതമായി മരുന്നുകള്‍ കുവൈത്തിലേക്ക് കടത്തുന്നതായി വിവരമുണ്ട്. കസ്റ്റംസ് വകുപ്പിൽ ഇതുസംബന്ധിച്ച് ജാഗ്രതനിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.