കുവൈത്ത് സിറ്റി: കുവൈത്തിൽ ഈ വർഷം മൂന്നുലക്ഷത്തിൽപരം വിദേശികൾക്ക് ഇഖാമ നഷ്ടമായതായി താമസകാര്യവകുപ്പ്. കോവിഡ് മൂലം തിരിച്ചുവരവ് മുടങ്ങിയതാണ് കൂടുതൽ പേർക്കും വിനയയായത്. 2021 ജനുവരി ഒന്നു മുതൽ നവംബർ 15 വരെയുള്ള കാലയളവിൽ 3,16,700 വിദേശികളുടെ ഇഖാമയാണ് റദ്ദാക്കപ്പെട്ടത്. അറബ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളരാണ് ഇഖാമ നഷ്ടമായവരിൽ കൂടുതലും.
കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാനിയന്ത്രണങ്ങൾ കാരണം തിരിച്ചുവരവ് മുടങ്ങിയവരാണ് കൂടുതലും. സ്വന്തം താൽപര്യപ്രകാരമോ തൊഴിൽ നഷ്ടം മൂലമോ പ്രവാസം മതിയാക്കി മടങ്ങിയവരും വിവിധ കേസുകളിൽ നാടുകടത്തപ്പെട്ടവരും ഉൾപ്പെടെയുള്ള കണക്കാണിത്. കോവിഡ് മൂലം രാജ്യത്തിനു പുറത്ത് കുടുങ്ങി പോയവർക്ക് ഓൺലൈനായി റെസിഡൻസി പുതുക്കാൻ ആഭ്യന്തരമന്ത്രാലയം സൗകര്യം ഒരുക്കിയിരുന്നെങ്കിലും വലിയൊരു ശതമാനം ആളുകൾ ഇതു പ്രയോജനപ്പെടുത്തിയില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കി നൽകില്ലെന്ന തീരുമാനവും നിരവധി പേർ പ്രവാസം മതിയാക്കി മടങ്ങുന്നതിനു കാരണമായി. ഫത്വ നിയമനിർമാണസമിതിയുടെ അംഗീകാരമില്ലാത്ത വിവാദ തീരുമാനം അടുത്തിടെ മാൻപവർ അതോറിറ്റി പിൻവലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.