കുവൈത്ത് സിറ്റി: കള്ളപ്പണം, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയാൻ മണി എക്സചേഞ്ചുകൾ വഴിയുള്ള പണമയക്കലുകൾക്ക് മേൽ നിരീക്ഷണം ശക്തമാക്കി അധികൃതർ.
അതേസമയം, നേരായ വരുമാനത്തിൽനിന്ന് കുടുംബത്തിന് പണമയക്കുന്നതിന് ഭീഷണിയൊന്നുമില്ല. ആവർത്തിച്ചുള്ള ഇടപാടുകൾക്ക് പ്രത്യേക നിരീക്ഷണമുണ്ടാകും.
വരുമാനത്തിന് അനുസൃതമായും ആശ്രിതരും വേണ്ടപ്പെട്ടവരും ഗുണഭോക്താക്കളായും ഉള്ള ഇടപാടുകൾക്ക് ആശങ്കയുടെ ആവശ്യമില്ല. തട്ടിപ്പും കുറ്റകൃത്യങ്ങളും തടയുകയാണ് അധികൃതർ ലക്ഷ്യം വെക്കുന്നത്. മറ്റുള്ളവർക്ക് വേണ്ടി പതിവായി പണം അയക്കുന്നവരെ നിരീക്ഷിക്കും. അയക്കുന്നയാളും സ്വീകരിക്കുന്നയാളും തമ്മിലുള്ള ബന്ധം വിലയിരുത്തും.
ഇതിനായി ഓട്ടോമാറ്റിക് സംവിധാനം ഉപയോഗിക്കും. എല്ലാ ഇടപാടുകളുടെയും വിവരങ്ങൾ അഞ്ചുവർഷത്തേക്ക് സൂക്ഷിക്കണമെന്ന് എക്സ്ചേഞ്ചുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
സംശയാസ്പദമായ ഇടപാടുകൾ ശ്രദ്ധയിൽ പെട്ടാൽ അധികൃതരെ അറിയിക്കണം. യുക്തിപരമല്ലാത്ത ഇടപാടുകൾ പ്രത്യേകമായി നിരീക്ഷിക്കണം. 50 ദീനാറിൽ താഴെയുള്ള ഇടപാട് ആണെങ്കിലും നിരീക്ഷണ പരിധിക്ക് പുറത്തല്ല.
താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുടെ സിവിൽ ഐഡി ഉപയോഗപ്പെടുത്തി മറ്റുള്ളവർ ഇടപാട് നടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ചെറിയ തുകയുടെ ഇടപാടുകളും നിരീക്ഷിക്കണമെന്ന് നിർദേശം നൽകിയത്.
യു.എൻ രക്ഷാസമിതി, കുവൈത്ത് വിദേശകാര്യ മന്ത്രാലയം എന്നിവ വിലക്ക് നിരോധിത പട്ടികയിൽ ഉൾപ്പെടുത്തിയവരുമായി സാമ്പത്തിക ഇടപാട് അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.