കുവൈത്ത് സിറ്റി: ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ച ചികിത്സാനിരക്ക് വർധന സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവുന്നതിലുമപ്പുറമെന്ന് വിലയിരുത്തൽ. ആരോഗ്യമന്ത്രാലയത്തിെൻറ പുതിയ തീരുമാനത്തിെൻറ പശ്ചാത്തലത്തിൽ പ്രാദേശിക പത്രം പ്രസിദ്ധീകരിച്ച അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
രണ്ടുദിവസം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തേടാൻ സാധാരണക്കാരായ തൊഴിലാളികൾക്ക് മാസശമ്പളത്തിനുപുറമെ കടം വാങ്ങേണ്ട സാഹചര്യമുണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകൾ പ്രകാരം പതിമൂന്നര ലക്ഷത്തോളം വിദേശികളാണ് കുവൈത്തിൽ സ്ഥിരതാമസക്കാരായുള്ളത്. ഇതിൽ പകുതിയും സ്വകാര്യമേഖലയിലാണ് ജോലി ചെയ്യുന്നത്. ശരാശരി 60–120 ദീനാറാണ് ഇവരിൽ ഭൂരിപക്ഷത്തിെൻറ പ്രതിമാസ ശമ്പളം. ആരോഗ്യമന്ത്രാലയത്തിെൻറ പുതിയ തീരുമാനമനുസരിച്ച് ഒക്ടോബർ ഒന്നുമുതൽ ഒരാൾക്ക് തീവ്രപരിചരണ വിഭാഗത്തിൽ ഒരു ദിവസത്തെ താമസത്തിന് 30 ദീനാർ നൽകണം.
കൂടുതൽ ദിവസം ഐ.സി.യുവിൽ കിടക്കേണ്ട സാഹചര്യമുണ്ടായാൽ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് മാസശമ്പളം തികയാതെ വരും. തീവ്രപരിചരണം ലഭിക്കേണ്ടവരും കാൻസർ, ഹൃദ്രോഗം തുടങ്ങിയ അസുഖമുള്ളവരുമാണ് ചികിത്സാ നിരക്ക് വർധന മൂലം ബുദ്ധിമുട്ടിലാവുക. ട്യൂമർ നിർണയിക്കുന്നതിനുള്ള സ്കാനിങ്, എക്സ്റേ, സൂക്ഷ്മമായ രക്തപരിശോധനകൾ തുടങ്ങിയവയുടെ ഫീസ് നിരക്കുകളിലും ഭീമമായ വർധനയുണ്ട്. ഇതിനാൽ താഴ്ന്ന വരുമാനക്കാരായ വിദേശികൾക്ക് സർക്കാർ ആശുപത്രികളെ സമീപിക്കണമെങ്കിൽ പല മാസങ്ങളിലെ ശമ്പളം ഫീസായി നൽകേണ്ടിവരും. 120 ദീനാർ ശമ്പളം വാങ്ങുന്ന തൊഴിലാളിക്ക് പ്ലാസ്മ ടെസ്റ്റ് നടത്തണമെങ്കിൽ രണ്ടര മാസത്തെ ശമ്പളം വിനിയോഗിക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.