ഇന്ത്യൻ എംബസി ഇന്ത്യൻ കമ്പനികൾക്കായി സംഘടിപ്പിച്ച സെമിനാറിൽ നിന്ന്
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ഇന്ത്യൻ കമ്പനികൾക്കായി സെമിനാർ സംഘടിപ്പിച്ചു.‘കുവൈത്തിൽ ബിസിനസ് ചെയ്യാം’ എന്ന പേരിൽ എംബസി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ വിദഗ്ധ കൺസൽട്ടന്റുമാരും നിയമവിദഗ്ധരും കുവൈത്തിൽ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ട രജിസ്ട്രേഷൻ, ലൈസൻസിങ്, നികുതി, നിയമപരമായ മറ്റു കാര്യങ്ങൾ എന്നിവയിൽ അവതരണം നടത്തി.
ഗൾഫ് മേഖലയിൽ ബിസിനസ് വികസിപ്പിക്കുന്നവർ കുവൈത്തിനെ വലിയ സാധ്യതയായി കാണണമെന്ന് ഇന്ത്യൻ കമ്പനികളോട് അംബാസഡർ ഡോ. ആദർശ് സ്വൈക ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, പുനർനിർമിക്കാവുന്ന ഊർജ്ജം തുടങ്ങിയ പ്രധാന മേഖലകളിൽ കുവൈത്ത് വലിയ മുന്നേറ്റത്തിന് ശ്രമിക്കുകയാണെന്നും, വിദേശ കമ്പനികൾക്ക് വലിയ അവസരം ഒരുങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യക്കാർക്ക് കുവൈത്തിൽ ബിസിനസ് നടത്താൻ അവസരം ഒരുക്കൽ, ഇന്ത്യ-കുവൈത്ത് വ്യാപാരം കൂടുതൽ ആഴത്തിലാക്കൽ ,നിക്ഷേപ സഹകരണം എന്നിവ ലക്ഷ്യമിട്ടാണ് എംബസിയുടെ നേതൃത്വത്തിൽ സെമിനാർ ഒരുക്കിയത്. പങ്കെടുത്തവരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും നിയമവിദഗ്ധർ ഉത്തരം നൽകി. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സ്മിതാ പാട്ടീൽ പ്രഭാഷകർക്കും പങ്കെടുത്തവർക്കും നന്ദിയും പറഞ്ഞു. ഇന്ത്യയിൽ നിന്നും കുവൈത്തിൽ നിന്നുമായി 200ലധികം പേർ സെമിനാറിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.