ഗസ്സയിലേക്ക് സഹായവുമായി പുറപ്പെടുന്ന വിമാനം
കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ദുരിതം പേറുന്ന ഫലസ്തീനികൾക്കായി കുവൈത്ത് സഹായം തുടരുന്നു. ഗസ്സയിലെ ജനങ്ങൾക്ക് സഹായം നൽകുന്നതിനായി 10 ടൺ മെഡിക്കൽ സാമഗ്രികൾ നിറച്ച അഞ്ചാമത്തെ ദുരിതാശ്വാസ വിമാനം ശനിയാഴ്ച കുവൈത്തിൽ നിന്ന് ഈജിപ്തിലേക്ക് പുറപ്പെട്ടു. ഇതോടെ കുവൈത്ത് ഇതുവരെ അയക്കുന്ന സഹായം 110 ടണായി. കുവൈത്ത് നേതൃത്വത്തിന്റെ നിർദേശങ്ങൾക്കനുസൃതമായാണ് സഹായ വിതരണം. ഫലസ്തീൻ ജനതക്കുള്ള കുവൈത്ത് ജനങ്ങളുടെ ആത്മാർഥമായ പിന്തുണയുടെ പ്രതിഫലനം കൂടിയാണിത്.
സർക്കാറും സർക്കാറിതര സ്ഥാപനങ്ങളും ജീവകാരുണ്യ സംഘടനകളും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് അവശ്യസാധനങ്ങൾ ശേഖരിക്കാനും ദുരിതാശ്വാസ സഹായം അയക്കാനും മുന്നിലുണ്ട്. മെഡിക്കൽ സാമഗ്രികൾ, ആംബുലൻസുകൾ, തീവ്രപരിചരണ വസ്തുക്കൾ, മരുന്ന്, ഭക്ഷണം എന്നിങ്ങനെ ഗസ്സയിലെ ഫലസ്തീൻ ജനതയുടെ അടിയന്തര ആവശ്യങ്ങൾക്കായുള്ള വസ്തുക്കളാണ് കുവൈത്ത് അയക്കുന്നത്. സർക്കാറും വിവിധ മന്ത്രാലയങ്ങളും സർക്കാറിതര സ്ഥാപനങ്ങളും ജീവകാരുണ്യ സംഘടനകളും ഗസ്സയിലേക്ക് എത്തിക്കാനുള്ള വസ്തുക്കൾ ശേഖരിക്കുന്നതിനും അയക്കുന്നതിനുമുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നു. ഗസ്സയിലേക്ക് 40 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി ആദ്യ വിമാനം തിങ്കളാഴ്ചയാണ് കുവൈത്തിൽ നിന്ന് പുറപ്പെട്ടത്. പിറകെ ദിവസവും ഓരോ വിമാനങ്ങൾ അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.