കുവൈത്ത് സിറ്റി: ഗസ്സയിലെത്തിയ കുവൈത്തിൽ നിന്നുള്ള മെഡിക്കൽ സംഘം പരിക്കേറ്റ നിരവധി ഫലസ്തീനികൾക്ക് ശസ്ത്രക്രിയ അടക്കമുള്ള ചികിത്സ നടത്തി. ഗസ്സയിലെ യൂറോപ്യൻ ഹോസ്പിറ്റലിലും കുവൈത്ത് സ്പെഷലൈസ്ഡ് ഹോസ്പിറ്റലിലും ശസ്ത്രക്രിയകൾ ആരംഭിച്ചതായി മെഡിക്കൽ സംഘം മേധാവിയും കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് ഡെപ്യൂട്ടി ജനറൽ മാനേജരുമായ ഉമർ അൽ തുവൈനി പറഞ്ഞു.
ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ഫലസ്തീനികളിൽ പലർക്കും ശസ്ത്രക്രിയകൾ ആവശ്യമാണ്. ഇതിനായി സംഘം ഒരാഴ്ച ശസ്ത്രക്രിയകൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ ഫലസ്തീനികൾക്ക് ചികിത്സയും ശസ്ത്രക്രിയകളും നടത്തുന്നതിന് പിന്തുണ നൽകുന്നതിനായി തിങ്കളാഴ്ചയാണ് ഈജിപ്തിലെ റഫ ക്രോസിങ് പോയന്റ് വഴി സംഘം ഗസ്സയിലെത്തിയത്. കുവൈത്തിൽ നിന്ന് എത്തിച്ച മെഡിക്കൽ വസ്തുക്കളും വിതരണം ചെയ്തു.
ശസ്ത്രക്രിയ, നേത്രരോഗം, യൂറോളജി, ന്യൂറോ സർജറി തുടങ്ങി വിവിധ മെഡിക്കൽ, സർജിക്കൽ വിഭാഗത്തിൽ നിന്നുള്ള 11 ഫിസിഷ്യന്മാരും കൺസൾട്ടന്റുമാരും അടങ്ങുന്നതാണ് സംഘം. ഗസ്സക്ക് സഹായവുമായി കുവൈത്തിൽ നിന്ന് എത്തുന്ന രണ്ടാമത്തെ മെഡിക്കൽ സംഘമാണിത്. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ആദ്യ മെഡിക്കൽ പ്രതിനിധി സംഘം കഴിഞ്ഞ മാസം ഗസ്സയിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.