കുവൈത്ത് സിറ്റി: പൗരാണികതയുടെ തനിമ വിടാതെ പ്രവർത്തിക്കുന്ന രാജ്യത്തെ പ്രധാന മാർക്കറ്റായ സൂഖ് മുബാറകിയ പൂർണമായി സ്വദേശിവത്കരിക്കാൻ ആലോചന. സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിനായുള്ള സർക്കാർ അതോറിറ്റിയായ ഗവൺമെൻറ് ആൻഡ് മാൻപവർ റീ സ്ട്രക്ച്ചറിങ് േപ്രാഗ്രാം സെക്രട്ടറി ജനറൽ ഫൗസി അൽ മജ്ദലിയാണ് ഇതുസംബന്ധിച്ച് സ്വകാര്യ പത്രത്തോട് വെളിപ്പെടുത്തിയത്.
കടകൾ സ്വദേശികൾക്ക് മാത്രമായി അനുവദിക്കുന്നതോടൊപ്പം അതിലെ ജോലികളും സ്വദേശികൾക്ക് മാത്രമായി നൽകാനാണ് ആലോചന. ഇത് എങ്ങനെ ഫലപ്രദമായി നടപ്പാക്കാം എന്നതു സംബന്ധിച്ച പഠനം ഉടൻ ഉണ്ടായേക്കുമെന്ന സൂചനയും അദ്ദേഹം നൽകി.
രാജ്യത്തിെൻറ പാരമ്പര്യവും പഴമയും സൂക്ഷിക്കുന്ന കടകളും സ്ഥാപനങ്ങളുമാണ് സൂഖിലേറെയുമുള്ളത്. സൂഖ് ഇതേപോലെ നിലനിൽക്കണമെങ്കിൽ തൽപരരായ സ്വദേശികളുടെ പൂർണ നിയന്ത്രണത്തിലായിരിക്കണം എന്ന കാഴ്ചപ്പാടാണുള്ളത്. ഇതോടൊപ്പം സ്വദേശി ചെറുപ്പക്കാരെ ബിസിനസ് സംരംഭങ്ങളിലേക്ക് ആകർഷിക്കാനും ഇതുവഴി സാധിക്കും.
വിദേശികളുടെ എണ്ണം ക്രമേണ കുറച്ച് അവസാനം സൂഖിെൻറ നടത്തിപ്പ് പൂർണമായി സ്വദേശികൾക്ക് വിട്ട്കൊടുക്കുന്ന രീതിയാണ് നടപ്പാക്കുക. സ്വദേശി യുവതീയുവാക്കൾ നേരിട്ട് നടത്തുന്ന പല എക്സിബിഷനുകളും സൂഖിൽ വൻ വിജയമാകാറുണ്ട്.
ഇതുകൂടി കണക്കിലെടുത്താണ് സൂഖ് സ്വദേശിവത്കരിക്കുക പ്രയാസമായിരിക്കില്ലെന്ന നിലപാടിലേക്ക് അധികൃതർ എത്തുന്നത്. നിശ്ചിത തൊഴിലുകളിൽ സ്വദേശിവത്കരണം ഏർപ്പെടുത്താനുള്ള നീക്കം ശക്തിയായുണ്ടെങ്കിലും ആദ്യമായാണ് ഒരു മാർക്കറ്റിൽ ഇത് നടപ്പാക്കുന്നതിനെ കുറിച്ച് നീക്കം നടക്കുന്നത്.
അതേസമയം, മുബാറകിയ സൂഖ് കുവൈത്തിവത്കരിക്കുന്നത് ഇന്ത്യക്കാരുൾപ്പെടെ ഇവിടെ ജോലിചെയ്യുന്ന വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടാൻ
ഇടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.