കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്ക് സന്ദർശന വിസയിൽ മാതാപിതാക്കളെ കൊണ്ടുവരുന്നതിനുള്ള പ്രായപരിധി നിബന്ധന എടുത്തുമാറ്റി.
ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വകുപ്പ് മേധാവി അബ്ദുല്ല അൽ ഹാജിരിയാണ് ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. കുവൈത്തിൽ താമസാനുമതിയുള്ള വിദേശികൾക്ക് 60 വയസ്സിനു മുകളിൽ പ്രായമുള്ള രക്ഷിതാക്കളെ സന്ദർശന വിസയിൽ കൊണ്ടുവരുന്നതിന് നേരത്തേ അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
രാജ്യത്തെ സൗജന്യ ആരോഗ്യസേവനങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു 60നു മുകളിൽ പ്രായമുള്ളവർക്ക് വിസ നിഷേധിച്ചിരുന്നത്.
എന്നാൽ, വിദേശികളുടെ ചികിത്സാ സേവനങ്ങൾക്ക് ആരോഗ്യമന്ത്രാലയം ഫീസ് ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വിസ നിയന്ത്രണം എടുത്തുമാറ്റാൻ ആഭ്യന്തര മന്ത്രാലയം തയാറായത്.
കഴിഞ്ഞദിവസം ചേർന്ന സുരക്ഷാ മേധാവികളുടെ യോഗത്തിൽ ഇതുസംബന്ധിച്ച നിർദേശം താമസകാര്യ വകുപ്പ് ഡയറക്ടർ മേജർ ജനറൽ അബ്ദുല്ല അൽ ഹാജിരി വിവിധ ഗവർണറേറ്റുകളിലെ താമസകാര്യ വകുപ്പ് തലവന്മാർക്കു കൈമാറി.
പുതിയ ഉത്തരവ് പ്രകാരം വിദേശികളുടെ മാതാപിതാക്കൾക്ക് പ്രായ ഭേദമന്യേ ഒരു മാസത്തെ സന്ദർശന വിസ അനുവദിക്കും.
അതേസമയം സിറിയ, പാകിസ്താൻ, ഇറാഖ്, ഇറാൻ, അഫ്ഗാനിസ്ഥാൻ, യമൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് നിലവിലുള്ള വിസ നിരോധനം തുടരും.
സുരക്ഷാപ്രശ്നമാണ് ഇതിനു കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.