കുവൈത്ത് സിറ്റി: അതിർത്തിപ്രദേശത്തെ ന്യൂട്രൽ സോണിൽ സംയുക്തമായി എണ്ണഖനനം നടത്തുന്നതിന് കുവൈത്തും സൗദിയും കരാറിൽ ഒപ്പിട്ടു.
ചൊവ്വാഴ്ച കുവൈത്തിലെത്തിയ സൗദി ഉൗർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ആലു സഉൗദും കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹുമാണ് കരാറിൽ ഒപ്പിട്ടത്.
കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, കുവൈത്ത് എണ്ണമന്ത്രി ഡോ. ഖാലിദ് അൽ ഫാദിൽ, ഉപവിദേശകാര്യ മന്ത്രി ഖാലിദ് അൽ ജാറുല്ല, സൗദി അംബാസഡർ സുൽത്താൻ ബിൻ സഅദ് ആലു സഉൗദ് ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സാഹോദര്യബന്ധം ശക്തമാകാൻ സംയുക്ത പദ്ധതി സഹായിക്കുമെന്ന് രണ്ടുപക്ഷവും പറഞ്ഞു.
നാലു വർഷത്തിനുശേഷമാണ് സൗദിയിലെ ഖഫ്ജി, കുവൈത്തിലെ വഫ്ര എണ്ണപ്പാടങ്ങൾ ഉൾപ്പെടുന്ന അതിർത്തിപ്രദേശത്തെ ‘ന്യൂട്രൽ സോൺ’ എന്നറിയപ്പെടുന്ന ഭാഗത്ത് സംയുക്ത എണ്ണഖനനം പുനരാരംഭിക്കാനൊരുങ്ങുന്നത്. പ്രതിദിനം അഞ്ചുലക്ഷം ബാരൽ എണ്ണ ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഇവിടത്തെ റിഫൈനറി.
ഭൂമി ഉടമസ്ഥാവകാശവും പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട തർക്കങ്ങളെയും തുടർന്ന് 2014 ഒക്ടോബറിലാണ് ഇവിടത്തെ സംയുക്ത ഖനനം നിർത്തിയത്. കുവൈത്ത്, സൗദി അതിർത്തിക്കിടയിൽ 5770 ചതുരശ്ര കിലോമീറ്റർ ഭാഗമാണ് ന്യൂട്രൽ സോൺ ആയി കണക്കാക്കുന്നത്.
1922ൽ ഉഖൈർ കൺവെൻഷനിൽ അതിർത്തി നിർണയിച്ചപ്പോൾ ഇൗ ഭാഗം അങ്ങനെ നിർത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.