കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ മുനിസിപ്പാലിറ്റിയുടെ വൻ സന്നാഹത്തോടെ നടക്കുന്ന ‘ക്ലീൻ ജലീബ്’ കാമ്പയിനിെൻറ ഭാഗമായുള്ള പരിശോധനയിൽ പിടിക്കപ്പെട്ട 50 പേരെ നാടുകടത്താൻ തീരുമാനിച്ചു. ഇവരിൽ ഭൂരിഭാഗവും തെരുവ് കച്ചവടക്കാരാണ്. പബ്ലിക് സെക്യൂരിറ്റി, ക്രിമിനൽ സെക്യൂരിറ്റി, ഗതാഗതം, ഒാപറേഷൻ, ഇഖാമ കാര്യാലയം, വാണിജ്യ മന്ത്രാലയം എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് മുനിസിപ്പാലിറ്റി പരിശോധന തുടരുന്നത്. പ്രധാനമായും അനധികൃത നിർമാണങ്ങൾ ഒഴിപ്പിക്കുന്നതിനും തെരുവ് കച്ചവടം അവസാനിപ്പിക്കുന്നതിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്.
കെട്ടിടങ്ങളോടനുബന്ധിച്ച അനധികൃത നിർമാണങ്ങൾ എക്സ്കവേറ്റർ ഉപയോഗിച്ച് പൊളിച്ചുനീക്കുന്നുണ്ട്. ജലീബ് അൽ ശുയൂഖ് പ്രദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, നിയമലംഘന പ്രവർത്തനങ്ങൾ മുതലായവ തടയുന്നതിനും പ്രദേശം ശുദ്ധീകരിക്കുന്നതിനുമാണ് ‘ക്ലീൻ ജലീബ്’ എന്ന പേരിൽ കാമ്പയിൻ നടത്തുന്നത്. മൂന്നുമാസം കൊണ്ട് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽനിന്ന് ജലീബിനെ മുക്തമാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന നിരവധി കച്ചവട സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഇത്തരം സ്ഥാപനങ്ങൾ അധികൃതർ നിരീക്ഷിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.