കുവൈത്ത് സിറ്റി: കുവൈത്തിൽ സിവിൽ ഐ.ഡി വിതരണത്തിൽ കാലതാമസം അനുഭവപ്പെടുന്നത് സ്മാർട്ട് കാർഡുകളുടെ ലഭ്യതക്കുറവു മൂലമെന്ന് സിവിൽ ഇൻഫർമേഷൻ അതോറിറ്റി വ്യക്തമാക്കി. കാർഡ്ക്ഷാമം പരിഹരിച്ച് സിവിൽ ഐ.ഡി വിതരണം വേഗത്തിലാക്കാനുള്ള നടപടി ആരംഭിച്ചതായും അതോറിറ്റി അറിയിച്ചു. സെക്യൂരിറ്റി ചിപ്പ് ഘടിപ്പിച്ച സ്മാർട്ട് കാർഡുകളിലാണ് സിവിൽ ഐ.ഡി പ്രിൻറ് ചെയ്യുന്നത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന കാർഡിെൻറ സ്റ്റോക്ക് കുറഞ്ഞതാണ് സിവിൽ ഐ.ഡി വിതരണം മന്ദഗതിയിലാക്കിയത്. എമിഗ്രേഷൻ നടപടികൾക്ക് സിവിൽ ഐ.ഡി നിർബന്ധമാക്കിയതോടെ അപേക്ഷകരുടെ എണ്ണം ഗണ്യമായി വർധിച്ചതാണ് കാർഡ് ക്ഷാമത്തിന് പ്രധാന കാരണം. നേരത്തേ 80,000ത്തോളം അപേക്ഷകളാണ് പ്രതിമാസം ലഭിച്ചിരുന്നത്. എന്നാൽ, പാസ്പോർട്ടിൽ സ്റ്റിക്കർ പതിക്കുന്ന രീതി ഒഴിവാക്കി റെസിഡൻസി വിവരങ്ങൾ സിവിൽ ഐ.ഡിയിൽ ഉൾക്കൊള്ളിച്ച ശേഷം അപേക്ഷകൾ ഇരട്ടിയിലേറെ വർധിച്ചു.
ഇഖാമ പുതുക്കി പണമടച്ചു കഴിഞ്ഞാൽ 48 മണിക്കൂറിനുള്ളിൽ സിവിൽ ഐ.ഡി ലഭ്യമാക്കാൻ സാധിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിവിൽ ഐ.ഡി വിതരണം മന്ദഗതിയിലാണ്. ഐ.ഡി ലഭിക്കാൻ വൈകുന്നത് നാട്ടിൽ പോകുന്നതിനും കുട്ടികളുടെ സ്കൂൾ അഡ്മിഷൻ പോലുള്ള കാര്യങ്ങൾക്കും പ്രവാസികൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതിനിടെ സിവിൽ ഐ.ഡി ലഭിക്കാൻ വൈകുന്നവർക്ക് നൽകുന്ന പ്രിൻറ്ഔട്ട് ഉപയോഗിച്ച് യാത്ര ചെയ്യാമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത അധികൃതർ നിഷേധിച്ചു. സിവിൽ ഇൻഫർമേഷൻ ഓഫിസിൽ പ്രത്യേക അപേക്ഷ നൽകിയാൽ കുവൈത്തിൽ സ്ഥിര താമസക്കാരായ വിദേശികൾക്ക് ആറു മാസ കാലാവധിയുള്ള ബദൽ രേഖ നൽകാറുണ്ട്. ഇത് കുവൈത്തിനകത്ത് ഉപയോഗിക്കാൻ സാധിക്കില്ല. മാത്രമല്ല, ഇവ എമിഗ്രേഷൻ രേഖയായി പരിഗണിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.