കുവൈത്ത് സിറ്റി: വ്യാജ സർവകലാശാല ബിരുദം സമർപ്പിച്ച് ജോലി നേടിയെന്ന ആരോപണത്തിൽ 100 കുവൈത്തികൾക്കെതിരെ അന്വേഷണം. സമർപ്പിച്ച സർട്ടിഫിക്കറ്റ് പ്രകാരമുള്ള പരീക്ഷയിൽ ഇവർ ഹാജരായില്ല. ഇൗജിപ്ഷ്യൻ സർവകലാശാലയിൽനിന്നാണ് കൂടുതൽ സർട്ടിഫിക്കറ്റുകളും. ചിലർ പരീക്ഷസമയത്ത് രാജ്യത്തുണ്ടായിരുന്നു. ചിലർ സംശയം വരാതിരിക്കാൻ രണ്ടോ മൂന്നോ ദിവസം മാത്രം വിദേശത്തുപോയി. വിദേശ സർവകലാശാല സർട്ടിഫിക്കറ്റുകൾ വ്യാജമാകാമെന്ന സൂചന അധികൃതർക്ക് ലഭിച്ചത് ഇങ്ങനെയാണ്. തട്ടിപ്പുകാരിൽ സ്ത്രീകളും പുരുഷന്മാരുമുണ്ട്. ആഭ്യന്തര മന്ത്രാലയത്തിലെ സ്പെഷലൈസ്ഡ് ഒാഫിസർ കോഴ്സിന് ചേരാൻ രേഖകൾ നൽകിയവരാണ് കുരുക്കിലായത്.
ബന്ധപ്പെട്ട സർവകലാശാലകളുമായി സഹകരിച്ച് കൂടുതൽ അന്വേഷണം നടത്തും. വ്യാജ സർട്ടിഫിക്കറ്റുകൾ പിടികൂടാൻ നടത്തുന്ന പരിശോധന പുരോഗമിക്കുകയാണ്. ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും യോഗ്യത കാണിച്ച് ജോലിക്ക് കയറിയവരുടെ രേഖകളാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്. അടുത്തഘട്ടത്തിൽ ഡിപ്ലോമക്കാരുടെത് പരിശോധിക്കും. വിവിധ രാജ്യങ്ങളിലെ കുവൈത്ത് എംബസിയുടെ സഹകരണത്തോടെയാണ് അതത് രാജ്യങ്ങളിലെ സർവകലാശാലകളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പരിശോധന പുരോഗമിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് വേട്ടയിൽ സ്വദേശി- വിദേശി വിവേചനമുണ്ടാവില്ലെന്നും എത്ര ഉന്നതരായാലും പിടികൂടി നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റുപയോഗിച്ച് ജോലി നേടി സർക്കാറിൽനിന്ന് കൈപ്പറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ചുപിടിച്ചുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.