കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുവൈത്ത് എയർവേസിന് മാത്രമായി നിർമിച്ച നാലാം ടെർമിനലിൽനിന്ന് ജി.സി.സി രാജ്യങ്ങളിലേക്ക് പ്രതിദിന വിമാന സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും. പ്രതിദിനം 26 മുതൽ 34 വരെ വിമാനങ്ങളാണ് രണ്ടുവശങ്ങളിലേക്കുമായി സർവിസ് നടത്തുക. മറ്റു അറബ് രാജ്യങ്ങൾ, യൂറോപ്പ്, അമേരിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സർവിസ് ഇപ്പോൾ ആരംഭിക്കുന്നില്ല. അതിനിടെ, ടെർമിനൽ നടത്തിപ്പിന് ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ ഇൻറർനാഷനൽ എയർപോർട്ട് കോർപറേഷനുമായി കുവൈത്ത് എയർവേസ് കോർപറേഷൻ അഞ്ചുവർഷത്തെ കരാറിൽ ഒപ്പിട്ടു.
കുവൈത്ത് എയർവേസ് ചെയർമാൻ യൂസുഫ് അബ്ദുൽ ഹമീദ് അൽ ജാസിം, ഇഞ്ചിയോൺ എയർപോർട്ട് പ്രോജക്ട് മാനേജർ ലീ ക്വാങ് സൂ എന്നിവരാണ് കരാറിൽ ഒപ്പിട്ടത്. വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അൽ ഫൗസാൻ, സി.ഇ.ഒ അബ്ദുല്ല അൽ ഷഹ്റാൻ, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രതിദിന നടത്തിപ്പും ഭാവിയിലെ വികസനത്തിനുള്ള സഹായവും ഉൾപ്പെടുന്നതാണ് കരാർ. സാധാരണ നിലക്ക് ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ പൂർണ തോതിലുള്ള പ്രവർത്തനത്തിന് സജ്ജമാവാൻ ഒന്നോ രണ്ടോ വർഷം എടുക്കുമെങ്കിലും കുവൈത്ത് വ്യോമയാന വകുപ്പിന് ഇതിലും കുറഞ്ഞ സമയത്തിനകം പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞതായി വകുപ്പ് മേധാവി യൂസുഫ് അൽ ഫൗസാൻ പറഞ്ഞു. നാലാം ടെർമിനലിൽനിന്ന് ആദ്യ വിമാനം ആഗസ്റ്റ് എട്ടിന് ബഹ്റൈനിലേക്ക് പറന്നിരുന്നു.
കുവൈത്ത് എയർവേസിന് മാത്രമായുള്ള നാലാം ടെർമിനൽ ജൂലൈ നാലിന് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും അനുബന്ധ സൗകര്യങ്ങളൊരുക്കാൻ വൈകിയതിനാലാണ് സർവിസ് നീട്ടിവെച്ചത്. 14 ഗേറ്റുകളുള്ള നാലാം ടെർമിനൽ പൂർണതോതിൽ പ്രവർത്തനക്ഷമമാവുന്നതോടെ നിലവിലെ ടെർമിനലുകളിലെ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. 2,25,000 ചതുരശ്രമീറ്റർ വിസ്തൃതിയാണ് പുതിയ ടെർമിനലിനുള്ളത്. 2450 കാറുകൾക്ക് നിർത്തിയിടാൻ കഴിയുന്നതാണ് പാർക്കിങ് സ്പേസ്. പ്രതിവർഷം 4.5 മില്യൻ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ടെർമിനൽ. പ്രവർത്തനം പൂർണ തോതിലാവുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പത്തുശതമാനം യാത്രക്കാർ ഇതുവഴിയാവും യാത്രചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.