സുലൈബിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ നോട്ടീസ് പതിക്കുന്നു
കുവൈത്ത് സിറ്റി: സുരക്ഷാ, അഗ്നി പ്രതിരോധ നിയമങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജനറൽ ഫയർ ഡിപ്പാർട്മെന്റ് പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം സുലൈബിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ജനറൽ ഫയർ ഫോഴ്സ് വ്യാപക പരിശോധന നടത്തി. നിയമലംഘനങ്ങൾ കണ്ടെത്തിയ ഈ പ്രചാരണത്തിന്റെ ഫലമായി 35 വ്യാവസായിക സ്ഥാപനങ്ങൾ അടച്ചുപൂട്ടി.
ജനറൽ ഫയർഫോഴ്സ് ആവശ്യകതകൾ പാലിക്കാത്ത 62 സ്ഥാപനങ്ങൾക്ക് നോട്ടീസുകളും മുന്നറിയിപ്പുകളും നൽകി. വാണിജ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി, കുവൈത്ത് മുനിസിപ്പാലിറ്റി തുടങ്ങിയ വിവിധ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചായിരുന്നു പരിശോധന. സുരക്ഷ അഗ്നി പ്രതിരോധ നിയമങ്ങൾ സ്ഥാപനങ്ങൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തലായിരുന്നു ലക്ഷ്യം. സ്ഥാപനങ്ങളിലെ സംവിധാനങ്ങൾ സംഘം പരിശോധിച്ചു.
അതിനിടെ നേരത്തെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ പരിശോധനയിൽ 106 സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി ഫയർഫോഴ്സ് അറിയിച്ചു. രണ്ടുദിവസങ്ങളിലായാണ് ജനറൽ ഫയർഫോഴ്സ് ഇവിടെ പരിശോധന നടത്തിയത്. അഗ്നി സുരക്ഷാ നിബന്ധനകൾ പാലിക്കാത്ത 174 സ്ഥാപനങ്ങൾക്ക് അറിയിപ്പുകൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.