കുവൈത്ത് സിറ്റി: 24 മണിക്കൂറിനിടെ കുവൈത്ത് നേരിട്ടത് വൻ ആക്രമണം. രാജ്യത്തുടനീളമുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട ആക്രമണത്തെ സായുധ സേന കൃത്യതയോടെ പ്രതിരോധിച്ചു. 24 മണിക്കൂറിനുള്ളിൽ ഒമ്പത് ബാലിസ്റ്റിക് മിസൈലുകൾ, നാല് ക്രൂയിസ് മിസൈലുകൾ, 31 ഡ്രോണുകൾ എന്നിവ വ്യോമ പ്രതിരോധ സേന നിരീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം വക്താവ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ ഉതൈബി പറഞ്ഞു.
ആക്രമണങ്ങളിൽ കാര്യമായ ഭൗതിക നാശനഷ്ടങ്ങളും ഒറ്റപ്പെട്ട തീപിടുത്തങ്ങളും ഉണ്ടായി.വൈകാതെ ഇവ നിയന്ത്രണവിധേയമാക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (കെ.പി.സി) ഉപസ്ഥാപനങ്ങളായ കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി (കെ.എൻ.പി.സി), പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി (പി.ഐ.സി) എന്നിവക്കു നേരെ ഡ്രോൺ ആക്രമണമുണ്ടായി.
രണ്ടിടങ്ങളിലും വിവിധ ഭാഗങ്ങളിൽ തീപിടുത്തങ്ങൾക്കും നാശനഷ്ടങ്ങൾക്കും കാരണമായി. മിനിസ്ട്രി കോംപ്ലക്സ് കെട്ടിടം ഒരു ഡ്രോൺ ലക്ഷ്യമിട്ടതായി ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിൽ സമുച്ചയത്തിന് നാശനഷ്ടമുണ്ടായി. മുൻകരുതൽ നടപടിയായി മിനിസ്ട്രീ കോംപ്ലക്സിലെ ജീവനക്കാർ ഞായറാഴ്ച വിദൂരമായാണ് ജോലി നിർവഹിച്ചത്.
രണ്ട് വൈദ്യുതി ഉൽപ്പാദന, ജലശുദ്ധീകരണ പ്ലാന്റുകൾക്ക് നേരെ ആക്രമണം നടന്നതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയവും അറിയിച്ചു. ഉൽപാദന യൂണിറ്റുകൾ താൽകാലികമായി അടച്ചുപൂട്ടി.
ആക്രമണ സ്ഥലങ്ങളിൽ നിന്നുള്ള ചിത്രങ്ങളോ വീഡിയോകളോ പ്രചരിപ്പിക്കരുതെന്ന് സായുധ സേന പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു. ഇത് പൊതു സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി. കിംവദന്തികൾ പ്രചരിപ്പിക്കുകയോ, സ്ഥിരീകരിക്കാത്ത സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നുള്ള വിവരങ്ങൾ കൈമാറുകയോ ചെയ്യരുത്. വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണം.
പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്ക് മുൻഗണന നൽകുന്നതായും ജാഗ്രതയോടെ തങ്ങളുടെ കടമകൾ നിർവഹിക്കുന്നത് തുടരുമെന്നും സൈന്യം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.