കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, ഇന്ത്യൻ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രതിനിധികൾ
ധാരണാപത്രം കൈമാറുന്നു
കുവൈത്ത് സിറ്റി: വ്യോമയാന മേഖലയിലെ സഹകരണം വർധിപ്പിക്കാൻ ഇന്ത്യയും കുവൈത്തും. ഇതിന്റെ ഭാഗമായി കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡി.ജി.സി.എ) ഇന്ത്യൻ സിവിൽ ഏവിയേഷൻ അതോറിറ്റിയും ചർച്ച നടത്തി.
ഡി.ജി.സി.എ പ്രസിഡന്റ് ശൈഖ് ഹമൂദ് മുബാറക് ഹമൂദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള സംഘം സിവിൽ ഏവിയേഷൻ മന്ത്രാലയ സെക്രട്ടറി സമീർ കുമാറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സിവിൽ ഏവിയേഷൻ അധികൃതരുമായാണ് ന്യൂഡൽഹിയിൽ വെച്ച് ചർച്ച നടത്തിയത്. വ്യോമയാന മേഖലയിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നതെന്ന് ഡി.ജി.സി.എ പ്രസിഡന്റ് പറഞ്ഞു.
ഉഭയകക്ഷി ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ഇരുപക്ഷവും പ്രശംസിച്ചു. വ്യോമയാന മേഖലയിലെ പൊതുവായ കാഴ്ചപ്പാടുകളും സാങ്കേതിക വൈദഗ്ധ്യവും വ്യോമഗതാഗത വിപണിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചർച്ചയിൽ വിലയിരുത്തി. യാത്രക്കാരുടെ ആവശ്യകതകൾക്ക് അനുസൃതമായി സിവിൽ ഏവിയേഷൻ മേഖല വികസിപ്പിക്കാനുള്ള ശ്രമങ്ങളും ഇരുപക്ഷവും വിലയിരുത്തി.
ഇന്ത്യയിലെ കുവൈത്ത് അംബാസഡർ മിശ്അൽ മുസ്തഫ അൽ ഷെമാലി, കുവൈത്ത് എയർവേസ് ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുൽ മുഹ്സിൻ അൽ ഫഖാൻ, ജസീറ എയർവേസ് ഡയറക്ടർ ബോർഡ് ചെയർമാൻ മർവാൻ ബൂദായി, വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധി സംഘം, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽനിന്നുള്ള സാങ്കേതിക സംഘം എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.