എയർബസ് എ 321നിയോ വിമാനം
കുവൈത്ത് സിറ്റി: ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേസിന് ഇനി എയർബസ് എ 321നിയോ വിമാനങ്ങളും. ‘അൽ മുത്ല’ എന്ന് പേരിട്ടിരിക്കുന്ന ആദ്യത്തെ എയർബസ് എ 321നിയോ വിമാനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. കുവൈത്ത് എയർവേസിനായി യൂറോപ്യൻ വിമാന നിർമാതാക്കൾ രൂപവത്കരിച്ച ഒമ്പത് എ 321 നിയോ വിമാനങ്ങളിൽ ഒന്നാണ് ‘അൽ മുത്ല’ എന്ന് കുവൈത്ത് എയർവേസ് ചെയർമാൻ ക്യാപ്റ്റൻ അബ്ദുൽ മൊഹ്സെൻ അൽഫഗാൻ അറിയിച്ചു. കമ്പനിയുടെ വിപുലീകരണ ശ്രമങ്ങളിലെ ഒരു നാഴികക്കല്ലാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
വിമാനത്തിന്റെ ഉൾവശം
എയർബസ് എ 321നിയോ വിമാനത്തിൽ രണ്ട് ക്ലാസുകളിലായി 166 സീറ്റുകളുള്ള വിശാലവും ആധുനികവുമായ ക്യാബിൻ സജ്ജീകരിച്ചിട്ടുണ്ട്. പ്രീമിയം സുഖസൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന 16 ഫുൾ-ഫ്ലാറ്റ് ബിസിനസ് ക്ലാസ് സീറ്റുകളും 150 ഇക്കണോമി ക്ലാസ് സീറ്റുകളും ഇതിൽ ഉൾപ്പെടുന്നു. 4-കെ സ്ക്രീനുകൾ ഉൾക്കൊള്ളുന്ന ഇൻ ഫ്ലൈറ്റ് വിനോദം പോലുള്ള ആധുനിക സൗകര്യങ്ങളും ഉണ്ട്. 20 ശതമാനം കുറവ് ഇന്ധനം ഉപയോഗിക്കുന്നതിനാൽ പുതിയ വിമാനം സാമ്പത്തിക നേട്ടവും ഉറപ്പാക്കുന്നു. വിമാനം ഉടൻ സർവിസിൽ പ്രവേശിക്കുമെന്നും ശേഷിക്കുന്ന വിമാനങ്ങൾ ഉടൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ക്യാപ്റ്റൻ അൽഫഗാൻ പറഞ്ഞു. 1953ൽ കുവൈത്ത് നാഷനൽ എയർവേസ് ലിമിറ്റഡ് എന്ന പേരിൽ സ്ഥാപിതമായ കുവൈത്ത് എയർവേയ്സ് 1954 മാർച്ചിൽ ആദ്യ വിമാന സർവിസുകൾ ആരംഭിച്ചു. 1962 ൽ കുവൈത്ത് സർക്കാർ പൂർണമായും ഏറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.