കുവൈത്ത്-ഖത്തർ സംയുക്ത ഉന്നത സഹകരണ സമിതി യോഗം
കുവൈത്ത് സിറ്റി: കുവൈത്ത്-ഖത്തർ സംയുക്ത ഉന്നത സഹകരണ സമിതിയുടെ ഏഴാമത് സെഷൻ കുവൈത്തിൽ നടന്നു. ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സഹകരണവും ഏകോപനവും വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വിവിധ കരാറുകളും ധാരണപത്രങ്ങളും യോഗത്തിൽ ഒപ്പുവെച്ചു. കുവൈത്ത് പക്ഷത്തെ വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അസ്സബാഹും ഖത്തർ പക്ഷത്തെ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയും നയിച്ചു.
കുവൈത്ത് ന്യൂസ് ഏജൻസി (കുന)യും ഖത്തർ ന്യൂസ് ഏജൻസി (ക്യു.എൻ.എ) യും തമ്മിലുള്ള സഹകരണവും സംയുക്ത വാർത്ത വിനിമയ കരാറും, ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള ധാരണപത്രം, സൈബർ സുരക്ഷ സഹകരണം വർധിപ്പിക്കുന്നതിനുള്ള മെമോറാണ്ടം എന്നിവ ഒപ്പുവെച്ച രേഖകളിൽ ഉൾപ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എല്ലാ മേഖലകളിലും ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികൾ യോഗത്തിൽ ചർച്ചചെയ്തു. രാഷ്ട്രീയ, സാമ്പത്തിക, നിക്ഷേപ, സാംസ്കാരിക മേഖലകൾ ഉൾപ്പെടെയുള്ള സഹകരണത്തിന്റെ സുപ്രധാന മേഖലകളെക്കുറിച്ചും വിലയിരുത്തി.
മേഖലയിലെയും അന്തർദേശീയ തലങ്ങളിലെയും സമീപകാല സംഭവവികാസങ്ങളും ചർച്ച ചെയ്തു. വെല്ലുവിളികളെ നേരിടുന്നതിന് സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളും ആലോചിച്ചു. കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഒസാമ ബൂദായി, ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ അൽ മുറൈഖി, വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ആൽഥാനി, ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.