കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികളുടെ ഇഖാമ ഫീസ് വർധന അന്തിമഘട്ടത്തിലാണെന്ന് താമസകാര്യ വകുപ്പ് മേധാവി മേജർ ജനറൽ തലാൽ അൽ മഅ്റഫി പറഞ്ഞു. പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ഇഖാമ ഫീസ് 50 മുതൽ 100 ശതമാനംവരെ വർധിപ്പിക്കണമെന്നാണ് കരട് നിർദേശങ്ങൾ. സ്ഥിരം ഇഖാമ, സന്ദർശക വിസ, കമേഴ്സ്യൽ സന്ദർശക വിസ, കുടുംബ വിസ, ട്രാഫിക് കാര്യങ്ങൾ തുടങ്ങി വിദേശികൾക്ക് ലഭ്യമാക്കുന്ന മുഴുവൻ സേവനങ്ങൾക്കുമുള്ള ഫീസുകളിൽ വർധന ഏർപ്പെടുത്താനാണ് പദ്ധതി.
അതേസമയം, അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതിന് വിഷയം ഫത്വ ബോർഡിന് വിട്ടിരിക്കുകയാണ്. ഫത്വ ബോർഡിെൻറ അംഗീകാരം ലഭിച്ച ശേഷമാണ് പാർലമെൻറിൽ ചർച്ച ചെയ്യേണ്ടതും തുടർന്ന് മന്ത്രിസഭ ഉത്തരവിറക്കേണ്ടതും. അതിനിടെ, വിദേശിയുടെ ഭാര്യക്കും കുട്ടികൾക്കും മാത്രമേ ആശ്രിതവിസ അനുവദിക്കുകയുള്ളൂവെന്ന് മഅ്റഫി ആവർത്തിച്ചു. ആശ്രിത വിസയുടെ പരിധിയിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും ഉൾപ്പെടുത്തുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ല. ഇക്കാര്യത്തിൽ എല്ലാ വിദേശികളും ഒരുപോലെയാണ്. അതേസമയം, സന്ദർശക വിസയിലെത്തിയ സിറിയൻ വംശജരുടെ കാര്യം ഇതിൽനിന്ന് വ്യത്യസ്തമാണ്. സന്ദർശന വിസയുടെ കാലാവധി അവസാനിച്ച ശേഷവും മാനുഷിക വിഷയമായി കണ്ട് ഈ വിഭാഗത്തിന് ഓരോ മൂന്നു മാസം കൂടുമ്പോഴും പുതുക്കിക്കൊടുക്കുന്നുണ്ട്.
നാട്ടിൽ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതുവരെ ഈ ഇളവ് തുടരും. വിദേശികൾക്ക് അനുവദിച്ച പൊതുമാപ്പിനെ കുറിച്ച് സംസാരിക്കവെ, ഏപ്രിൽ 22ന് തന്നെ പൊതുമാപ്പ് കാലപരിധി അവസാനിക്കുമെന്നും വീണ്ടും നീട്ടി നൽകില്ലെന്നും മഅ്റഫി പറഞ്ഞു. താമസം നിയമപരമാക്കിയും നാടുവിട്ടും ഇതുവരെ 45,000 പേരാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത്. പൊതുമാപ്പ് കാലത്തിന് ശേഷം നാടുകടത്തപ്പെടുന്ന വിദേശികൾക്ക് കുവൈത്തുൾപ്പെടെ ഒരു ജി.സി.സി രാജ്യത്തേക്കും തിരിച്ചുവരാൻ സാധിക്കില്ലെന്നും മഅ്റഫി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.