തെരഞ്ഞെടുപ്പിന് ശേഷം പുതിയ റെസിഡൻസി നിയമം പാർലമെന്റിൽ സമർപ്പിക്കുമെന്ന് സൂചന

കുവൈത്ത് സിറ്റി: സ്വദേശി വൽക്കരണത്തിന് മുൻതൂക്കം നൽകുന്നതും പ്രവാസികളുടെ എണ്ണം കുറക്കുന്നതുമടക്കമുള്ള സുപ്രധാന തീരുമാനങ്ങൾ അടങ്ങുന്ന 'റെസിഡൻസി നിയമം'തെരഞ്ഞെടുപ്പിനുശേഷം ചർച്ചയായേക്കും. തെരഞ്ഞെടുപ്പിനു ശേഷം പുതിയ റെസിഡൻസി നിയമം ദേശീയ അസംബ്ലിയിൽ സർക്കാർ സമർപ്പിക്കുമെന്ന് കുവൈത്ത് ടൈംസ് റിപ്പോർട്ടു ചെയ്തു.

മുൻ പാർലമെന്റ് അംഗങ്ങളും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ചില സ്ഥാനാർഥികളും ആവശ്യപ്പെട്ട മാറ്റം ഉൾപ്പെടുത്തിയാകും നിയമം പാർലമെന്റിൽ വീണ്ടും സമർപ്പിക്കുക. ജനസംഖ്യാഘടന പരിഹരിക്കൽ, തൊഴിലവസരങ്ങൾ സ്വദേശിവൽക്കരിൽ, സ്വകാര്യമേഖലയിൽ സ്വദേശിവത്കരണം വർധിപ്പിക്കൽ, സമ്പദ്‌വ്യവസ്ഥ പരിഷ്‌കരണം എന്നിവ പുതിയ റെസിഡൻസി നിയമത്തിലെ പ്രധാന നിർദേശങ്ങളാണ്.

തൊഴിൽ നിയമവുമായി ബന്ധപ്പെട്ട് നിരവധി നിർദേശങ്ങൾ പുതിയ നിയമത്തിലുണ്ട്. പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിന്റെ അനുമതിയില്ലാതെ സ്‌പോൺസർമാർ പ്രവാസി തൊഴിലാളികളെ കൊണ്ടുവരുന്നത് വിലക്കുന്നത് ഇതിൽ പ്രധാനമാണ്. നിയമവിരുദ്ധമായി തൊഴിലാളികളെയോ ഒളിച്ചോടിയവരെയോ ജോലിക്കെടുക്കുന്നവർക്ക് 5,000 ദിനാർ മുതൽ പരമാവധി 50,000 ദിനാർ വരെ കനത്ത പിഴ ചുമത്തും. പിടിയിലാകുന്ന തൊഴിലാളികളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും സ്പോൺസർ വഹിക്കേണ്ടിയും വരും. കുറ്റം ആവർത്തിച്ചാൽ, മറ്റു നിയമ നടപടി സ്വീകരിക്കും.

ആവശ്യമുള്ളതിനേക്കാൾ കൂടുതൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. സ്പോൺസർ ചെയ്യുന്ന ഓരോ തൊഴിലാളിക്കും 500 ദിനാർ ഡെപ്പോസിറ്റ് നൽകണം. തൊഴിലാളികൾക്ക് ജോലി ഉണ്ടെന്നും, സേവനത്തിന്റെ അവസാനം വരെ ശമ്പളം നൽകുന്നുവെന്നും, ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച നടപടിക്രമങ്ങളും പാലിക്കണം. തൊഴിലാളികളെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നതിനുള്ള ചെലവുകൾ വഹിക്കണമെന്നും നിയമത്തിൽ പറയുന്നു. തൊഴിലാളികൾക്ക് വേതനം നൽകാത്ത സാഹചര്യത്തിൽ, തൊഴിലുടമക്ക് ഇരട്ടി പിഴ ചുമത്തുമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നതായി റിപ്പോർട്ടിൽ പറയുന്നു. എല്ലാ സ്പോൺസർമാരും തൊഴിലാളികൾക്ക് താമസസ്ഥലവും ഉറപ്പാക്കണം.

ജനസംഖ്യാഘടന പരിഹരിക്കുന്നതിനായും വിവിധ നിർദേശങ്ങൾ പുതിയ െറസിഡൻസി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് വിദേശികളുടെ എണ്ണം കുറക്കുന്നതിനുള്ള നടപടികൾ ഇതിൽ എടുത്തുപറയുന്നുണ്ട്.

Tags:    
News Summary - Indications are that the new residency law will be submitted to the parliament after the election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.