കുവൈത്ത് സിറ്റി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 21, 22 തീയതികളിൽ കുവൈത്ത് സന്ദർശിക്കും. 43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലേക്ക് നടത്തുന്ന ആദ്യ സന്ദർശനമാണിത്. കുവൈത്തില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് ഭരണാധികാരികളുമായി ചര്‍ച്ചകള്‍ നടത്തും. ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങളെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
കുവൈത്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ, എൽ.പി.ജി എന്നിവയുടെ പ്രധാന വിതരണക്കാരുമാണ് കുവൈത്ത്. കുവൈത്തിൽ ഏകദേശം 10 ലക്ഷം ഇന്ത്യക്കാർ താമസിക്കുന്നുണ്ട്. ഇത് കുവൈത്തിലെ മൊത്തം ജനസംഖ്യയുടെ 21 ശതമാനവും മൊത്തം തൊഴിൽ ശക്തിയുടെ 30 ശതമാനവുമാണ്.
ഇന്ത്യ-കുവൈത്ത് ബന്ധത്തിൽ കൂടുതൽ വികാസം സൃഷ്ടിക്കുമെന്നും പുതിയ ഉഭയകക്ഷി കരാറുകൾക്കും ശ്രമങ്ങൾക്കും നരേന്ദ്ര മോദിയുടെ സന്ദർശനം ഇടയാക്കുമെന്നും പ്രതീക്ഷിക്കുന്നു. ഈ വർഷം സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടന്ന യു.എൻ ജനറൽ അസംബ്ലി യോഗത്തിനിടെ പ്രധാനമന്ത്രി മോദി കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
1981ല്‍ ഇന്ദിരാഗാന്ധിയാണ് അവസാനമായി കുവൈത്തിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി. 2009ൽ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയാണ് അവസാനമായി രാജ്യം സന്ദർശിച്ച ഇന്ത്യൻ രാഷ്ട്രത്തലവൻ. മന്ത്രിതലത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഈ വർഷം ആഗസ്റ്റ് 18ന് കുവൈത്തിലെത്തിയിരുന്നു.
കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ് മദ് അസ്സബാഹ്, വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ് യ എന്നിവരെ അദ്ദേഹം കാണുകയുണ്ടായി. 2024 ജൂണിൽ മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 46 ഇന്ത്യൻ തൊഴിലാളികൾ മരിക്കാനിടയായതിനെ തുടർന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങും കുവൈത്ത് സന്ദർശിച്ചിരുന്നു.
കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ് യ ഈ മാസം ആദ്യം ഇന്ത്യ സന്ദർശിക്കുകയും വിദേശകാര്യ മന്ത്രിമാരുടെ തലത്തിൽ സഹകരണത്തിനുള്ള സംയുക്ത കമീഷൻ (ജെ.സി.സി) സ്ഥാപിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.