ഇന്ത്യയിൽ നിർമിച്ച ഒാക്സ്ഫഡ്, ആസ്ട്രസെനക വാക്സിെൻറ ആദ്യ ബാച്ച് തിങ്കളാഴ്ച പുലർച്ച കുവൈത്തിൽ എത്തിച്ചപ്പോൾ
കുവൈത്ത് സിറ്റി: ഇന്ത്യയിലെ ഫാക്ടറിയിൽ നിർമിച്ച കോവിഡ് വാക്സിൻ കുവൈത്തിൽ എത്തിച്ചു. ഒാക്സ്ഫഡ് യൂനിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത് ആസ്ട്രസെനക കമ്പനി ഇന്ത്യയിലെ ഫാക്ടറിയിൽ നിർമിച്ച വാക്സിനാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇറക്കുമതി ചെയ്തത്.രണ്ടു ലക്ഷം ഡോസ് വാക്സിൻ തിങ്കളാഴ്ച പുലർച്ച കുവൈത്തിലെത്തിച്ചു. ഇതിെൻറ ഉപയോഗത്തിന് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിെൻറ അനുമതി ലഭിച്ചിട്ടുണ്ട്.
വാക്സിെൻറ സുരക്ഷയും കാര്യക്ഷമതയും സംബന്ധിച്ച് ക്ലിനിക്കൽ പരിശോധന നടത്തിയതാണ്. യൂറോപ്യൻ മെഡിസിൻ അതോറിറ്റി, ബ്രിട്ടീഷ് ഏജൻസി ഫോർ ദ റെഗുലേഷൻ ഒാഫ് മെഡിസിൻസ് തുടങ്ങിയവയുടെ അംഗീകാരവും വാക്സിനുണ്ട്. ഒാക്സ്ഫഡ് വാക്സിെൻറ കുവൈത്തിലേക്കുള്ള ആദ്യ ഷിപ്മെൻറാണ് എത്തിയത്. ഏപ്രിലോടുകൂടി 30 ലക്ഷം ഡോസ് ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ കുവൈത്തിൽ എത്തിക്കഴിയുമെന്നാണ് വിലയിരുത്തൽ.
കുവൈത്തിൽ ആദ്യ ബാച്ചായി രണ്ടുഘട്ടങ്ങളിൽ ഇറക്കുമതി ചെയ്ത ഫൈസർ, ബയോൺടെക് വാക്സിനാണ് രാജ്യനിവാസികൾക്ക് നിലവിൽ വിതരണം ചെയ്യുന്നത്. ഫൈസർ കമ്പനി സാേങ്കതിക കാരണങ്ങളാൽ ഉൽപാദനം നിർത്തിയത് കുവൈത്തിലെ കുത്തിവെപ്പ് ദൗത്യം മന്ദഗതിയിലാക്കിയിട്ടുണ്ട്.
അഹ്മദി, ജഹ്റ എന്നിവിടങ്ങളിൽകൂടി കുത്തിവെപ്പ് കേന്ദ്രങ്ങൾ ആരംഭിച്ച് ദൗത്യം വേഗത്തിലാക്കാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം സന്നദ്ധമാണെങ്കിലും വാക്സിൻ വേണ്ടത്ര എത്താത്തതാണ് തടസ്സം. മിഷ്രിഫ് ഇൻറർനാഷനൽ ഫെയർ ഗ്രൗണ്ടിലെ ഹാൾ അഞ്ച്, ആറ് എന്നിവിടങ്ങളിലാണ് ഇപ്പോൾ വിതരണം നടക്കുന്നത്.
പുതിയ അപ്പോയൻറ്മെൻറുകൾ നൽകുന്നത് നിർത്തിവെച്ചിരിക്കുകയാണ്. കൂടുതൽ ഡോസ് ഒാക്സ്ഫഡ് വാക്സിൻ എത്തുന്നതോടെ വിതരണം വേഗത്തിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഡിസംബർ 24ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് വാക്സിൻ സ്വീകരിച്ചാണ് രാജ്യത്ത് വാക്സിനേഷൻ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.