കുവൈത്ത് സിറ്റി: കുവൈത്തിൽ ചൂടും ഈർപ്പവും നിറഞ്ഞ അന്തരീക്ഷം. രണ്ടു ദിവസമായി തുടരുന്ന ഈ നില തിങ്കളാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്.
ഇന്ത്യയിലെ സീസണൽ ന്യൂനമർദ്ദവും ചൂടുള്ള വായുവും രാജ്യത്തെ ബാധിക്കുന്നതായി കാലാവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. തീരപ്രദേശങ്ങളിൽ ഉയർന്ന ആർദ്രതക്കും മൂടൽമഞ്ഞിനും ഇത് കാരണമാകും. മണിക്കൂറിൽ 10 മുതൽ 42 കിലോമീറ്റർ വരെ വേഗതയിൽ നേരിയ തെക്കുകിഴക്കൻ കാറ്റ് വീശാനും സാധ്യതയുണ്ട്. ആകാശം ഭാഗികമായി മേഘാവൃതമായി തുടരും.
ഹൈവേകളിലെ ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. കാലാവസ്ഥാ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ധരാർ അൽ അലി സൂചിപ്പിച്ചു.
അതേസമയം, തിങ്കളാഴ്ച മുതൽ ‘കുലൈബിൻ’ സീസൺ ആരംഭിക്കും. ഇതോടെ വേനൽക്കാലം അവസാന ഘട്ടത്തിലേക്ക് കടക്കും. 13 ദിവസം നീണ്ടുനിൽക്കുന്ന ‘കുലൈബിൻ’ സീസൺ തണുത്ത കാലാവസ്ഥ ആരംഭിക്കുന്നതിന് മുമ്പുള്ള കഠിനമായ ചൂടിന്റെ അവസാന ഘട്ടമാണ്. ‘കുലൈബിൻ’ സീസൺ അവസാനിക്കുന്നതോടെ കാലാവസ്ഥ മിതമാവുകയും താപനില കുറയാൻ തുടങ്ങുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.