കുവൈത്ത് സിറ്റി: കുവൈത്തിൽ വധശിക്ഷ റദ്ദാക്കപ്പെട്ട 16 ഇന്ത്യക്കാരിൽ നാല് മലയാളികളും. കാസർകോട് സ്വദേശി അബൂബക്കർ സിദ്ദീഖ് (22), മലപ്പുറം ചീക്കോട് വാവൂർ മാഞ്ഞോട്ടുചാലിൽ ഫൈസൽ (34), പാലക്കാട് മണ്ണാർക്കാട് സ്വദേശി മുസ്തഫ ഷാഹുൽ ഹമീദ് (42), പാലക്കാട് സ്വദേശി നിയാസ് മുഹമ്മദ് ഹനീഫ എന്നിവരുടെ വധശിക്ഷയാണ് ജീവപര്യന്തമാക്കി കുറച്ചത്.
അബൂബക്കർ സിദ്ദീഖ്, ഫൈസൽ, മുസ്തഫ ഷാഹുൽ ഹമീദ് എന്നിവർ 2015ലാണ് മയക്കുമരുന്ന് കടത്തിയ കേസിൽ അറസ്റ്റിലായത്. കേസിൽ ഫൈസൽ ഒന്നാം പ്രതിയും മുസ്തഫ ഷാഹുൽ ഹമീദ് മൂന്നാം പ്രതിയും അബൂബക്കർ സിദ്ദീഖ് നാലാം പ്രതിയുമാണ്. രണ്ടാം പ്രതി ശ്രീലങ്കക്കാരിയായ സുക്ലിയ സമ്പത്തിനെയും (41) കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു.
2015 ഏപ്രിൽ 19നാണ് കേസിനാസ്പദമായ സംഭവം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതികളിലൊരാളിൽനിന്ന് നാല് കിലോയിലധികം മയക്കുമരുന്ന് പിടികൂടുകയായിരുന്നു. തുടർന്ന് കുവൈത്തിലെ ജലീബ് അൽ ശുയൂഖിലെ താമസസ്ഥലത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിേശാധനയിൽ മയക്കുമരുന്ന് കണ്ടെടുക്കുകയും മറ്റു മൂന്ന് പ്രതികൾ കൂടി അറസ്റ്റിലാവുകയും ചെയ്തു.
മയക്കുമരുന്ന് കടത്തും ഉപയോഗവും വ്യാപകമായതിനെ തുടർന്ന് 1997 മേയിലാണ് കുവൈത്തിൽ മയക്കുമരുന്ന് കേസുകൾക്ക് വധശിക്ഷബാധകമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.