ദ്രവീകൃത വാതകം ഇറക്കുമതി കരാർ ഒപ്പുവെക്കലിനുശേഷം കുവൈത്ത്, ഖത്തർ പ്രതിനിധികൾ
കുവൈത്ത് സിറ്റി: ദ്രവീകൃത പ്രകൃതി വാതകത്തിനായുള്ള ദീർഘകാല വിൽപന, വാങ്ങൽ കരാറിൽ കുവൈത്ത് പെട്രോളിയം കോർപറേഷനും ഖത്തർ എനർജി കമ്പനിയും ഒപ്പുവെച്ചു. അടുത്ത വർഷം ആദ്യ നിലവിൽ വരുന്ന നിലയിൽ 15 വർഷത്തെ കാലയളവിലാണ് കരാർ. കരാർ പ്രകാരം പ്രതിവർഷം മൂന്ന് ദശലക്ഷം ടൺ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഖത്തർ കുവൈത്തിന് നൽകും.
കുവൈത്ത് പെട്രോളിയം കോർപറേഷനുവേണ്ടി ഡെപ്യൂട്ടി ചെയർമാനും സി.ഇ.ഒയുമായ ശൈഖ് നവാഫ് സൗദ് അൽ നാസർ അസ്സബാഹും ഖത്തറിന്റെ ഭാഗത്തുനിന്ന് ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി കമ്പനി മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ എൻ. സാദ് അൽ കഅബിയും കരാറിൽ ഒപ്പുവെച്ചു.
2020 ൽ ഇരുരാജ്യങ്ങളും ആദ്യ കരാറിൽ ഒപ്പുവെച്ചതിന്റെ തുടർച്ചയായാണ് പുതിയ കരാർ. ഊർജം ഉൾപ്പെടെ എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ കരുത്തായും കരാറിനെ വിലയിരുത്തുന്നു. കുവൈത്തിന്റെ വൈദ്യുതി ഉൽപാദനത്തിന്റെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാനും വിശ്വസനീയവും സുസ്ഥിരവുമായ ഊർജ വിതരണം ഉറപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗവുമാണ് കരാർ.ദ്രവീകൃത പ്രകൃതിവാതകത്തിന്റെ ഉപയോഗം ദോഷകരമായ വാതക ഉദ്വമനം കുറക്കുന്നതിനും അന്തരീക്ഷത്തിൽ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.