കുവൈത്ത് സിറ്റി: കുവൈത്തിൽ വിമാന സർവിസുകൾ പഴയ നിലയിലേക്ക്. അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ -1ൽ (ടി-1) നിന്നുള്ള വിമാന സർവിസുകൾ തിങ്കളാഴ്ച പുനരാരംഭിച്ചു. ഇന്ന് രാവിലെ മുതൽ ഇവിടെ നിന്ന് അറബ്, വിദേശ വിമാനക്കമ്പനികളുടെ വിമാനങ്ങൾ പറന്നു തുടങ്ങി. ദീർഘനാളത്തെ അടച്ചിടലിനു ശേഷം അറ്റകുറ്റപ്പണികളും നവീകരണവും പൂർത്തിയാക്കിയാണ് ടെർമിനൽ -1 പ്രവർത്തനം പുനരാരംഭിച്ചത്. ഇതോടെ വിദേശ വിമാനങ്ങൾ കുവൈത്തിൽ എത്തിതുടങ്ങി. കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള കൂടുതൽ വിമാനങ്ങളും സർവിസുകൾ പുനരാരംഭിക്കും.
യു.എസ്-ഇറാൻ സംഘർഷ പശ്ചാത്തലത്തിൽ ഫെബ്രുവരി 28നാണ് കുവൈത്ത് വിമാനത്താവളവും വ്യോമപാതയും അടച്ചത്. സംഘർഷകാലത്ത് നിരവധി തവണ വിമാനത്താവളത്തിന് നേരെ ഇറാൻ ആക്രമണം ഉണ്ടായി. വിമാനത്താവളത്തിലെ റെഡാർ, ഇന്ധനടാങ്ക് എന്നിവക്ക് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. ഇവയുടെ അറ്റകുറ്റപണികൾ പൂർണമായും പൂർത്തിയാക്കി കൂടുതൽ സൗകര്യങ്ങളോടെയാണ് ടെർമിനൽ -1 വീണ്ടും തുറക്കുന്നത്.
സംഘർഷത്തിൽ അയവുവന്നതോടെ ഏപ്രിൽ അഞ്ചു മുതൽ ടെർമിനലിൽ-4ൽ നിന്ന് കുവൈത്ത് എയർവേസും ടെർമിനൽ- 5 ൽ നിന്ന് ജസീറ എയർവേസും സർവീസുകൾ ആരംഭിച്ചിരുന്നു. എന്നാൽ ടെർമിനൽ ഒന്നിൽ നിന്നുള്ള വിദേശ വിമാനകമ്പികളുടെ സർവിസ് ആരംഭിക്കാത്തത് പ്രവാസികൾക്ക് അടക്കം വലിയ യാത്രാ പ്രയാസങ്ങൾ തീർത്തിരുന്നു. തിങ്കളാഴ്ച ടെർമിനൽ -1ൽ പ്രവർത്തനം ആരംഭിച്ചതോടെ യാത്ര പ്രശ്നങ്ങൾക്ക് ആശ്വാസമാകും. സ്കൂൾ അവധിക്കും മറ്റുമായി നാട്ടിൽ പോകുന്ന പ്രവാസികൾക്ക് വിദേശ വിമാനങ്ങളുടെ തിരിച്ചു വരവ് വലിയ ആശ്വാസമാണ്. കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുന്നതോടെ ഉയർന്ന ടിക്കറ്റ് നിരക്കിലും മാറ്റമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.