കുവൈത്തിൽ വിമാന സർവിസുകൾ പഴയ നിലയിലേക്ക്; ടെർമിനൽ -1ൽ നിന്നുള്ള സേവനം പുനരാരംഭിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ വിമാന സർവിസുകൾ പഴയ നിലയിലേക്ക്. അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ -1ൽ (ടി-1) നിന്നുള്ള വിമാന സർവിസുകൾ തിങ്കളാഴ്ച പുനരാരംഭിച്ചു. ഇന്ന് രാവിലെ മുതൽ ഇവിടെ നിന്ന് അറബ്, വിദേശ വിമാനക്കമ്പനികളുടെ വിമാനങ്ങൾ പറന്നു തുടങ്ങി. ദീർഘനാളത്തെ അടച്ചിടലിനു ശേഷം അറ്റകുറ്റപ്പണികളും നവീകരണവും പൂർത്തിയാക്കിയാണ് ടെർമിനൽ -1 പ്രവർത്തനം പുനരാരംഭിച്ചത്. ഇതോടെ വിദേശ വിമാനങ്ങൾ കുവൈത്തിൽ എത്തിതുടങ്ങി. കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള കൂടുതൽ വിമാനങ്ങളും സർവിസുകൾ പുനരാരംഭിക്കും.

യു.എസ്-ഇറാൻ സംഘർഷ പശ്ചാത്തലത്തിൽ ഫെബ്രുവരി 28നാണ് കുവൈത്ത് വിമാനത്താവളവും വ്യോമപാതയും അടച്ചത്. സംഘർഷകാലത്ത് നിരവധി തവണ വിമാനത്താവളത്തിന് നേ​രെ ഇറാൻ ആക്രമണം ഉണ്ടായി. വിമാനത്താവളത്തിലെ റെഡാർ, ഇന്ധനടാങ്ക് എന്നിവക്ക് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. ഇവയുടെ അറ്റകുറ്റപണികൾ പൂർണമായും പൂർത്തിയാക്കി കൂടുതൽ സൗകര്യങ്ങളോടെയാണ് ടെർമിനൽ -1 വീണ്ടും തുറക്കുന്നത്.

സംഘർഷത്തിൽ അയവുവന്നതോടെ ഏപ്രിൽ അഞ്ചു മുതൽ ടെർമിനലിൽ-4ൽ നിന്ന് കുവൈത്ത് എയർവേസും ടെർമിനൽ- 5 ൽ നിന്ന് ജസീറ എയർവേസും സർവീസുകൾ ആരംഭിച്ചിരുന്നു. എന്നാൽ ടെർമിനൽ ഒന്നിൽ നിന്നുള്ള വിദേശ വിമാനകമ്പികളുടെ സർവിസ് ആരംഭിക്കാത്തത് പ്രവാസികൾക്ക് അടക്കം വലിയ യാത്രാ പ്രയാസങ്ങൾ തീർത്തിരുന്നു. തിങ്കളാഴ്ച ടെർമിനൽ -1ൽ പ്രവർത്തനം ആരംഭിച്ചതോടെ യാത്ര പ്രശ്നങ്ങൾക്ക് ആശ്വാസമാകും. സ്കൂൾ അവധിക്കും മറ്റുമായി നാട്ടിൽ പോകുന്ന പ്രവാസികൾക്ക് വിദേശ വിമാനങ്ങളുടെ തിരിച്ചു വരവ് വലിയ ആശ്വാസമാണ്. കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുന്നതോടെ ഉയർന്ന ടിക്കറ്റ് നിരക്കിലും മാറ്റമുണ്ടാകും.

Tags:    
News Summary - Flight services in Kuwait return to normal; Service from Terminal 1 resumes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.