കുവൈത്ത് സിറ്റി: താപനില കുത്തനെ ഉയർന്നതോടെ രാജ്യത്ത് തീപിടിത്ത കേസുകളും ഉയർന്നു. മിക്ക ദിവസങ്ങളിലും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം മൂന്നിടത്ത് തീപിടിത്തമുണ്ടായി. അബ്ദലി, സബ്ഹാൻ, ഹവല്ലി എന്നിവിടങ്ങളിൽ കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടായി. ജഹ്റയിൽ മൂന്നു വാഹനങ്ങൾക്കും തീപിടിച്ചു.
അബ്ദലി ഫാമിൽ തൊഴിലാളികളുടെ പാർപ്പിട ശാലകളിലാണ് തീപിടിച്ചത്. അബ്ദലി, സുബിയ സ്റ്റേഷനുകളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. കാര്യമായ പരിക്കുകളൊന്നുമില്ലാതെ തീ അണച്ചതായി ഫയർഫോഴ്സ് അറിയിച്ചു. തീപിടിത്തിൽ മൂന്നിടത്തും കാര്യമായ നാശനഷ്ടങ്ങളുണ്ടായി.
സബ്ഹാനിൽ ഫാക്ടറിയിലാണ് തീപിടിച്ചത്. സബ്ഹാൻ, ബൈറഖ് സെൻട്രൽ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും തീ അണക്കാനും നിയന്ത്രിക്കാനും ഇടപെട്ടു. അപകടത്തിൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ല.
ഹവല്ലിയിൽ ഒരു ഹോട്ടലിലെ തീപിടത്തവും അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഹോട്ടലിൽ തീപിടിത്തം ഉണ്ടായത്. ഹവല്ലി, സാൽമിയ സെൻട്രൽ ഫയർഫൈറ്റിങ് ടീമുകൾ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്ത കേസുകൾ വർധിക്കുന്നതിനാൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ ഉണർത്തി. അപകടം സംഭവിച്ചാൽ ഉടൻ ഫയർഫോഴ്സിനെ വിവരം അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.