കുവൈത്ത് സിറ്റി: രാജ്യത്തെ എൻജിനീയറിങ് വിദ്യാഭ്യാസ സംവിധാനം നേരിട്ട് മനസ്സിലാക്കുന്നതിന് ഇന്ത്യയിലെത്തിയ കുവൈത്ത് സംഘം കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തി. കുവൈത്ത് സൊസൈറ്റി ഫോർ എൻജിനിയേഴ്സിലെ ഡോ. അൻവർ അൽ നഖി, ഡോ. മുഹമ്മദ് അൽ അവാദി, അലി മുഹ്സിൻ, മാൻപവർ പബ്ലിക് അതോറിറ്റിയിലെ ജാബിർ അൽ അലി മുഹമ്മദ് അൽ അലി, നാസർ അൽ മുസാവി, ഇൻസ്റ്റിറ്റ്യൂഷൻ ഒാഫ് എൻജിനിേയഴ്സ് ഇന്ത്യ കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് ഡോ. രുമാനി എന്നിവരാണ് സംഘത്തിലുള്ളത്. മാനവവിഭവശേഷി മന്ത്രാലയം, നാഷനൽ ബ്യൂറോ ഓഫ് അക്രഡിറ്റേഷൻ, യു.ജി.സി, എ.ഐ.സി.ടി.ഇ തുടങ്ങിയവയുടെ പ്രതിനിധികളുമായി ചർച്ച നടത്തുന്നതിന് പുറമെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കുന്നതും അജണ്ടയിലുണ്ട്. അതേസമയം, ചർച്ചയിലെ വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
എൻജിനിയർമാരുടെ വിസ പുതുക്കുന്നതിന് കുവൈത്ത് എൻജിനിയേഴ്സ് സൊസൈറ്റിയുടെ അനുമതിപത്രം വേണമെന്ന് മാൻപവർ അതോറിറ്റി പുതിയ നിബന്ധന വെച്ചതാണ് പ്രതിസന്ധിക്ക് കാരണം. എൻജിനീയറിങ് ബിരുദം നേടിയ കോളജിെൻറ അംഗീകാരവും ഗ്രേഡും ഉൾപ്പെടെ പരിഗണിച്ച് മാത്രമാണ് എൻജിനിയേഴ്സ് സൊസൈറ്റി എൻ.ഒ.സി നൽകുന്നത്. ഇന്ത്യയിൽ നാഷനൽ ബോർഡ് ഒാഫ് അക്രഡിറ്റേഷൻ (എൻ.ബി.എ) അംഗീകാരം അടിസ്ഥാനമാക്കിയാണ് എൻ.ഒ.സി നൽകുന്നത്. എൻ.ബി.എ അക്രഡിറ്റേഷൻ ഇല്ലാത്തവയും അതേസമയം യു.ജി.സി, എ.ഐ.സി.ടി.ഇ തുടങ്ങിയവയുടെ അംഗീകാരവുമുള്ള സ്ഥാപനങ്ങളിൽനിന്ന് യോഗ്യത നേടിയവരുമായ എൻജിനീയർമാരാണ് പ്രതിസന്ധിയിലായത്. എ.െഎ.സി.ടി.ഇ അംഗീകാരം മാനദണ്ഡമാക്കണമെന്നാണ് ഇന്ത്യൻ എൻജിനീയർമാരുടെ ആവശ്യം. കേരളത്തിൽനിന്ന് 18 കോളജുകൾ മാത്രമാണ് എൻ.ബി.എ ലിസ്റ്റിലുള്ളത്.
2010ൽ മാത്രമാണ് എൻ.ബി.എ അക്രഡിറ്റേഷൻ സംവിധാനം നിലവിൽവന്നത്. പേരുകേട്ട പല കോളജുകളും എൻ.ബി.എ ലിസ്റ്റിലില്ല. കുവൈത്ത് അധികൃതരുടെ ഇന്ത്യ സന്ദർശനം ഇന്ത്യൻ എൻജിനീയർമാരുടെ പ്രതിസന്ധി പരിഹരിക്കുന്നതിലേക്ക് വഴിവെക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.