കുവൈത്ത് സിറ്റി: രാജ്യത്ത് വിവിധ മേഖലകളിൽ ജോലിചെയ്യുന്ന വിദേശികളായ എൻജിനീയർമാർക്ക് ഇഖാമ പുതുക്കി നൽകുന്നതിൽ അധികൃതർ നിബന്ധന വെച്ചു. എൻജിനീയേഴ്സ് സൊസൈറ്റിയുടെ അനുമതിപ്പത്രം കൂടാതെ ഏതു വിദേശ എൻജിനീയർമാരായാലും വിസ പുതുക്കി കൊടുക്കേണ്ടതില്ലെന്നാണ് തീരുമാനം. മാൻപവർ അതോറിറ്റിയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സർക്കാർ–സ്വകാര്യ മേഖലളിലെ തന്ത്രപ്രധാന തസ്തികകളിൽ സ്വദേശിവത്കരണം ഏർപ്പെടുത്തുന്നതിെൻറ ഭാഗമായാണിതും.
കുവൈത്തിൽ സ്വകാര്യ മേഖലകളിൽ നിർമാണ കമ്പനികളിലും മറ്റുമായി ഇന്ത്യക്കാരുൾപ്പെടെ നൂറുകണക്കിന് വിദേശ എൻജിനീയർമാരാണുള്ളത്. വിസ പുതുക്കി കൊടുക്കുന്നതിന് വിരോധമില്ലെന്ന അസോസിയേഷെൻറ കത്ത് ലഭിക്കാതിരുന്നാൽ ഇവർക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും. വിദേശ എൻജിനീയർമാരുടെ യോഗ്യത ഉറപ്പാക്കാനും തൊഴിൽ മന്ത്രാലയം കുവൈത്ത് എൻജിനിയേഴ്സ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി എൻജിനീയേഴ്സ് സൊസൈറ്റി വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ തിരിച്ചറിയാൻ കഴിയുന്ന പ്രത്യേക ആപ്ലിക്കേഷൻ വികസിപ്പിച്ചിട്ടുണ്ട്.
യോഗ്യരായ എൻജിനീയർമാരെ കണ്ടെത്താൻ മാനവശേഷി വകുപ്പിനും യോഗ്യതക്കനുസരിച്ചുള്ള ജോലി തെരഞ്ഞെടുക്കാൻ ഉദ്യോഗാർഥികൾക്കും സഹായകമാകുന്നതാണ് ആപ്ലിക്കേഷൻ. അംഗീകൃതമല്ലാത്ത സർവകലാശാലകളിൽനിന്ന് ബിരുദം നേടിയവരെയും വ്യാജ രേഖകളുമായി എത്തുന്നവരെയും കണ്ടെത്താൻ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തിൽ സർക്കാർ തസ്തികകളിലേക്ക് മാത്രമാണ് സ്ക്രീനിങ് സംവിധാനം നിർബന്ധമാക്കുന്നത്. പിന്നീട് സ്വകാര്യമേഖലയിലേക്കും വ്യാപിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.